നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; മാറ്റുരയ്ക്കാന്‍ 20 ചുണ്ടന്‍ വള്ളങ്ങള്‍

 നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; മാറ്റുരയ്ക്കാന്‍ 20 ചുണ്ടന്‍ വള്ളങ്ങള്‍

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. മത്സരങ്ങള്‍ രാവിലെ 11ന് തുടങ്ങും. ഉച്ചയ്ക്ക് രണ്ടു മുതലാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

കാലാവസ്ഥ അനുകൂലമാണെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനവും ഉണ്ടാകും.

20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ 77 വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. വൈകിട്ട് നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന ഒന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ബോട്ട് ലീഗിന് യോഗ്യത നേടും.

സിഡിറ്റ് തയാറാക്കിയ, ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവര്‍ക്കു മാത്രമാണ് ഗാലറിയിലേക്ക് പ്രവേശനം അനുവദിക്കുക. ഓണ്‍ലൈനില്‍ ടിക്കറ്റ് എടുത്തവര്‍ ഫെസിലിറ്റേഷന്‍ കൗണ്ടറില്‍ നിന്ന് ഫിസിക്കല്‍ ടിക്കറ്റ് വാങ്ങണം.

ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ നേതൃത്വത്തില്‍ 2000 പൊലീസുകാരാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ടിക്കറ്റുമായി പവിലിയനില്‍ പ്രവേശിച്ച ശേഷം വള്ളംകളി കഴിയുന്നതിനു മുന്‍പ് പുറത്തു പോയാല്‍ പിന്നെ തിരികെ പ്രവേശിപ്പിക്കില്ല.

ടൂറിസ്റ്റ് ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുത്തിട്ടുള്ളവരും ബോട്ട് യാത്രയ്ക്ക് ഉള്‍പ്പടെ പാസ് എടുത്തവരും ബോട്ടില്‍ നെഹ്‌റു പവിലിയനിലേക്ക് പോകുന്നതിന് രാവിലെ 10ന് ആലപ്പുഴ ഡിടിപിസി ജെട്ടിയില്‍ എത്തണം. വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവിലിയനില്‍ നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.