പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധം: ബീഹാറില്‍ എന്‍ഐഎ റെയ്ഡ്

പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധം: ബീഹാറില്‍ എന്‍ഐഎ റെയ്ഡ്

കിഷന്‍ഗഞ്ച്: പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബീഹാറിലെ 30 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.

ആയോധനകല പരിശീലനത്തിന്റെ മറവില്‍ ആയുധ പരിശീലന ക്യാമ്പുകള്‍ നടത്തുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റെയ്ഡ്. സംസ്ഥാനത്തെ ഛപ്ര, അരാരിയ, ഔറംഗബാദ്, കിഷന്‍ഗഞ്ച്, നളന്ദ, ജെഹാനാബാദ് എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.

വിരമിച്ച ജാര്‍ഖണ്ഡ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീനെയും അതര്‍ പര്‍വേസ് എന്നയാളെയും ഇക്കഴിഞ്ഞ ജൂലൈയില്‍ പട്നയിലെ ഫുല്‍വാരി ഷെരീഫ് ഏരിയയില്‍ നിന്നും ഉത്തര്‍പ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.

2015 ല്‍ പിഎഫ്ഐ ദര്‍ഭംഗ ജില്ലാ പ്രസിഡന്റുമായി താന്‍ ബന്ധപ്പെട്ടിരുന്നുവെന്നും അന്നു മുതല്‍ സംഘടനയുമായി ബന്ധമുണ്ടെന്നും ജലാലുദ്ദീന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി യുപി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പറഞ്ഞിരുന്നു.

മുഹമ്മദ് ജലാലുദ്ദീനും അതര്‍ പര്‍വേസിനും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ജലാലുദ്ദീന് നേരത്തെ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധമുണ്ടായിരുന്നു.

ഇവര്‍ വാളുകളും കത്തികളുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന് നാട്ടുകാരെ പഠിപ്പിക്കുകയും വര്‍ഗീയ കലാപത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയിട്ടുണ്ട്.

അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പട്നയില്‍ ഇവരെ കാണാനെത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി മറച്ചാണ് ബീഹാറിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്നത്.

2006 ല്‍ കേരളത്തില്‍ രൂപീകൃതമായ പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം ഡല്‍ഹിയാണ്. പിഎഫ്ഐക്കും അതിന്റെ ഭാരവാഹികള്‍ക്കുമെതിരെ ലഖ്നൗവിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഇ.ഡി രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.