ഇലന്തൂര്‍ ഇരട്ട നരബലി: മൃതദേഹങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ല; വില്‍ക്കാന്‍ ശ്രമിച്ചോയെന്ന് അന്വേഷിക്കും

ഇലന്തൂര്‍ ഇരട്ട നരബലി: മൃതദേഹങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ല; വില്‍ക്കാന്‍ ശ്രമിച്ചോയെന്ന് അന്വേഷിക്കും

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ചില ആന്തരികാവയവങ്ങള്‍ ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അവയവങ്ങള്‍ മുറിച്ചു മാറ്റിയ ശേഷം ഇവ പിന്നീട് കുഴിയില്‍ തന്നെ നിക്ഷേപിച്ചുവെന്നാണ് പ്രതികളുടെ മൊഴി. നരബലിയുടെ ഭാഗമായാണോ അവയവങ്ങള്‍ മുറിച്ച് മാറ്റിയതെന്നും ആന്തരികാവയവങ്ങള്‍ വില്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചോയെന്നും അന്വേഷിക്കും.

നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലും പറമ്പിലും കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചിരുന്നു. ലൈല ഒഴികെ ഷാഫിയും ഭഗവല്‍ സിങ്ങും മനുഷ്യ മാംസം ഭക്ഷിച്ചതായി പ്രതികളുടെ മൊഴിയുണ്ട്. സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറില്‍ വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി ലൈലയും വെളിപ്പെടുത്തി. ശാസ്ത്രീയ പരിശോധനയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ടവരുടെ മാംസം ദീര്‍ഘനാള്‍ ഫ്രിഡ്ജില്‍ വച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 കിലോയോളം മനുഷ്യ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. ഇത് പിന്നീട് മറ്റൊരു കുഴിയില്‍ മറവു ചെയ്തതുവെന്നാണ് വെളിപ്പെടുത്തല്‍.

ഫ്രിഡ്ജില്‍ നിന്ന് ഷാഫിയുടെ വിരലടയാളവും കിട്ടി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇന്നലെ പൊലീസ് കണ്ടെടുത്തു. നാല് വെട്ടുകത്തികളും രണ്ട് തടിക്കഷ്ണങ്ങളും ഷേവിംഗ് സെറ്റുമാണ് കണ്ടെടുത്തത്. ആയുധങ്ങളില്‍ പ്രതികളുടെ വിരലടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും വിശദമായ പരിശോധനയാണ് ശനിയാഴ്ച നടന്നത്.

മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയേയും മര്‍ഫിയേയും എത്തിച്ചാണ് പരിശോധന നടത്തിയത്. നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണം പിടിച്ച് നിന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. ഈ ഭാഗത്ത് കുഴിക്കാനാണ് നീക്കം. ഈ സ്ഥലങ്ങളില്‍ അസ്വാഭാവികമായ രീതിയില്‍ ചെടികളും നട്ടുവളര്‍ത്തിയിട്ടുണ്ട്. ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ സ്ത്രീയുടെ രൂപമുള്ള ഡമ്മി എത്തിച്ചും പരീക്ഷണം നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.