'എപിസ് കരിഞ്ഞൊടിയൻ': പശ്ചിമഘട്ട ജൈവവൈവിധ്യ മേഖലയിലെ പുതിയ ഇനം തേനീച്ച; മലയാളിയുടെ കണ്ടെത്തൽ രണ്ട് നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം

'എപിസ് കരിഞ്ഞൊടിയൻ': പശ്ചിമഘട്ട ജൈവവൈവിധ്യ മേഖലയിലെ പുതിയ ഇനം തേനീച്ച; മലയാളിയുടെ കണ്ടെത്തൽ രണ്ട് നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം

തിരുവനന്തപുരം: 200 വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയിൽ പുതിയ ഇനം തേനീച്ചയെ പശ്ചിമഘട്ട ജൈവ വൈവിധ്യമേഖലയിൽ നിന്ന് മലയാളി ഗവേഷക സംഘം കണ്ടെത്തി. ഇരുണ്ട നിറമായതിനാൽ 'എപിസ് കരിഞ്ഞൊടിയൻ' എന്ന ശാസ്ത്രീയ നാമമാണ് നൽകിയത്.

'ഇന്ത്യൻ ബ്ലാക്ക് ഹണിബീ' എന്നാണ് പൊതുനാമം. എപിസ് കരിഞ്ഞൊടിയന്റെ കണ്ടുപിടിത്തത്തോടെ ലോകത്ത് ഇതുവരെ കണ്ടുപിടിച്ച തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ഇനത്തിൽപെട്ട തേനീച്ചയാണെന്നാണ് കണ്ടെത്തലുകൾ.

മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായി ഇന്ത്യൻ ബ്ലാക്ക് ഹണിബീകൾ കൂടുതൽ തേൻ ഉൽപാദിപ്പിക്കും. കട്ടി കൂടുതലുള്ള തേനുമാണ്. അതിനാൽ വ്യാവസായിക അടിസ്ഥാനത്തിൽ ഇവയെ ഉപയോഗിക്കുന്നത് വഴി രാജ്യത്തെ തേന്‍ ഉല്പാദനത്തില്‍‌ വന്‍ കുതിച്ച് ചാട്ടത്തിന് തന്നെ വഴി തുറക്കുമെന്നാണ് പ്രതീക്ഷ. ഗോവ, കർണാടക, കേരള-തമിഴ്നാട് പശ്ചിമഘട്ടത്തിന്റെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലാണ് എപിസ് കരിഞ്ഞൊടിയൻ കണ്ടുവരുന്നത്.

കേരള കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം കരമനയിലുള്ള ഇന്റഗ്രേറ്റഡ് ഫാമിങ് സിസ്റ്റം റിസർച് സ്റ്റേഷനിലെ അസി. പ്രഫസർ ഡോ. ഷാനസ് എസ്, ചേർത്തല എസ്.എൻ. കോളജ് ജന്തുശാസ്ത്ര വിഭാഗത്തിലെ ഗവേഷക ജി. അഞ്ജു കൃഷ്ണൻ, കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ ബയോടെക്നോളജി വിഭാഗം മേധാവി ഡോ. കെ. മഷ്ഹൂർ എന്നിവരടങ്ങിയ ഗവേഷക സംഘമാണ് പുതിയ ഇനം തേനീച്ചയെ കണ്ടെത്തിയത്.

മൂന്ന് വർഷത്തിലധികം സമയമെടുത്താണ് ഈ ഗവേഷണം പൂർത്തിയാക്കിയത്. 'എന്റമോൺ' ജേണലിൽ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. 224 വർഷത്തിനുശേഷമാണ് രാജ്യത്ത് പുതിയ ഇനം തേനീച്ചയെ കണ്ടെത്തുന്നത്. 1798ൽ ഡെൻമാർക് ശാസ്ത്രജ്ഞനായ ജോഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് കണ്ടെത്തി രേഖപ്പെടുത്തിയ 'എപിസ് ഇൻഡിക്കയാണ്' ഇന്ത്യയിൽ നിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച. ഇതിനുശേഷം ആദ്യമായാണ് ഇന്ത്യയിൽ പുതിയ ഇനം തേനീച്ചയെ കണ്ടെത്തുന്നത്.

1798 -ൽ ഫാബ്രിഷ്യസ് ഇന്ത്യയിൽ നിന്നും ശേഖരിച്ച ഡെന്മാർക്കിലെ കോപ്പൻ ഹേഗനിലുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ‘എപിസ്ഇൻഡിക്ക’ തേനീച്ചയുമായി താരതമ്യം ചെയ്തതിലൂടെയാണ് പുതിയ തേനീച്ചയുടെ കണ്ടുപിടുത്തത്തിന് സഹായകമായത്. മൈറ്റോകോൺഡ്രിയൽ ഡി എൻ എ ഉപയോഗിച്ച് നടത്തിയ പഠനം പുതിയ തേനീച്ചയുടെ വർഗ്ഗസ്ഥിതി സ്ഥിരികരിക്കാൻ സഹായിച്ചു. 540 തേനീച്ചകളിലെ മൈറ്റോ കോൺഡ്രിയൽ ഡിഎൻഎ പരിശോധിച്ചതിൽ നിന്നും എപിസ് ഇൻഡിക്ക, എപിസ് സെറാന എന്നീ തേനീച്ചകളുമായി എപിസ് കരിഞ്ഞൊടിയൻ ഗണ്യമായ ജനിതക വ്യതിയാനം കാണിക്കുന്നു എന്ന് ഗവേഷക സംഘം കണ്ടെത്തി.

ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേചറിന്റെ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റ് വിഭാഗങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ കേരളത്തിൽ ഈ തേനീച്ചയെ വംശനാശ ഭീഷണി നേരിടുന്ന ഇനമായി തരംതിരിച്ചിട്ടുണ്ട്. എപിസ് സെറാന തേനീച്ചയിൽനിന്ന് പരിണാമം സംഭവിച്ചുണ്ടായ കരിഞ്ഞൊടിയന് പശ്ചിമഘട്ടത്തിലെ ചൂടിനോടും ഈർപ്പത്തോടും പൊരുത്തപ്പെടാൻ ശേഷിയുണ്ട്.

വിരലിലെണ്ണാവുന്ന കര്‍ഷകര്‍ ഇന്ന് ‘എപിസ് കരിഞ്ഞൊടിയൻ’ നെ വളര്‍ത്തുന്നുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ ഇവയെ വളര്‍ത്തുന്നത് തേന്‍ ഉല്പാദനം കൂട്ടാന്‍ സഹായിക്കും. എന്നാല്‍ ഇവ മറ്റ് തേനീച്ചകളില്‍ നിന്നും അല്പം അപകടകാരികളാണെന്നും ഡോ. എസ്. ഷാനസ് പറഞ്ഞു. മാത്രമല്ല, കൃത്യമായി നോക്കിയില്ലെങ്കില്‍ ഇവയ്ക്ക് പെട്ടെന്ന് കൂട്ടം പിരിഞ്ഞ് പോകുന്ന സ്വഭാവം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്ന് തന്നെ ശാസ്ത്രജ്ഞർ ഇതുവരെ മൂന്നിനം തേനീച്ചകളെ കണ്ടെത്തിക്കഴിഞ്ഞു. ടെട്രാഗണുല പെർലൂസിപിന്നേ, ടെട്രാഗണുല ട്രാവൻകൊറിക്ക, ടെട്രാഗണുല (ഫ്ലാവോറ്റെട്രാഗോണുല) കാലോഫില്ല എന്ന മൂന്നിനം ചെറുതേനീച്ചകളെ 2019 ല്‍ ഡോ ഷാനസിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.