വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് മാര്‍ച്ച്: ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് മാര്‍ച്ച്: ഹിന്ദു ഐക്യവേദി  അധ്യക്ഷ കെ.പി ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 700 ലധികം പേരും പ്രതികളാണ്.

ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. മുക്കോല ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മുല്ലൂരില്‍ വച്ചാണ് പൊലീസ് തടഞ്ഞത്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച് പ്രഖ്യാപിച്ചത്. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാര്‍ച്ചിനെ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടായാല്‍ സംഘടനയായിരിക്കും ഉത്തരവാദിയെന്ന് പൊലീസ് മുന്നറിയിപ്പും നല്‍കിയിരുന്നു.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അനുവദിക്കില്ലെന്നും ഇനി ആക്രമിച്ചാല്‍ എളുപ്പം തിരികെപ്പോകില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച വിഴിഞ്ഞം തുറമുഖത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ സംഭവങ്ങള്‍ക്ക് പിന്നാലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിനായി സിറ്റി ക്രൈം ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.