ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് ഇനി പരംവീര്‍ ചക്ര നേടിയ സൈനികരുടെ പേര്

ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് ഇനി പരംവീര്‍ ചക്ര നേടിയ സൈനികരുടെ പേര്

ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര നേടിയ സൈനികരുടെ പേരുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ജനവാസമില്ലാത്ത വടക്ക്, മധ്യ ആന്‍ഡമാന്‍ ജില്ലയിലെ 16 ദ്വീപുകള്‍ക്കും തെക്കന്‍ ആന്‍ഡമാനിലെ അഞ്ച് ദ്വീപുകള്‍ക്കുമാണ് സൈനികരുടെ പേരുകള്‍ നല്‍കിയത്. ആന്‍ഡമാന്‍ സര്‍ക്കാരിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും സഹായത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.

ദ്വീപുകള്‍ക്ക് സൈനികരുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എം പി കുല്‍ദീപ് റായ് ശര്‍മ പറഞ്ഞു. നമ്മുടെ ധീര സൈനികരെ ആദരിക്കുന്നതിനായി ആന്‍ഡമാനില്‍ നിന്ന് 21 ദ്വീപുകള്‍ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. മാതൃരാജ്യത്തിനായുള്ള അവരുടെ ത്യാഗത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചെറിയ കൈ പുസ്തകം കൂടി പ്രസിദ്ധീകരിക്കാന്‍ ഭരണകൂടത്തോട് അഭ്യര്‍ഥിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങള്‍ കൊണ്ട് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ഒരു തീര്‍ഥ സ്ഥാനമാണ്. ഇപ്പോള്‍ പരംവീര്‍ ചക്ര നേടിയ സൈനികര്‍ക്കുള്ള ഇത്തരമൊരു ബഹുമതി തങ്ങള്‍ക്ക് അഭിമാനമാണെന്ന് കുല്‍ദീപ് റായ് ശര്‍മ പറഞ്ഞു.

വടക്കും മധ്യ ആന്‍ഡമാനിലുമുള്ള ആദ്യ ജനവാസമില്ലാത്ത ദ്വീപായ ഐഎന്‍എഎന്‍ 370 ഇനി മുതല്‍ മേജര്‍ സോമനാഥ് ശര്‍മയുടെ (സോമനാഥ് ദ്വീപ്) പേരിലാണ് അറിയപ്പെടുക. ആദ്യമായി പരംവീര്‍ ചക്ര നേടിയ സൈനികനാണ് മേജര്‍ സോമനാഥ് ശര്‍മ. 1947 നവംബര്‍ മൂന്നിന് ശ്രീനഗര്‍ എയര്‍പോര്‍ട്ടിന് സമീപം പാകിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരുമായുള്ള ഏറ്റുമുട്ടലിലാണ് സോമനാഥ് ശര്‍മക്ക് ജീവന്‍ നഷ്ടമായത്.

ബദ്ഗാം യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരതയ്ക്കും ത്യാഗത്തിനും മരണാനന്തരം പരമോന്നത സൈനിക ബഹുമതി ലഭിക്കുകയായിരുന്നു. ഐഎന്‍എഎന്‍308 എന്ന ദ്വീപിന് സുബേദാര്‍, ഓണററി ക്യാപ്റ്റന്‍ കരം സിങിന്റെ പേരാണ് നല്‍കിയത്. 1947 ലെ ഇന്ത്യ, പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനാണ് ക്യാപ്റ്റന്‍ കരം സിങ്. ഐഎന്‍എഎന്‍308 ദ്വീപ് ഇനി മുതല്‍ കരം സിങ് ദ്വീപ് എന്നാണ് അറിയപ്പെടുക.

മേജര്‍ രാമ രഘോബ റാണെ, നായിക് ജാദുനാഥ് സിങ്, കമ്പനി ഹവില്‍ദാര്‍ മേജര്‍ പിരു സിങ് ഷെഖാവത്, ക്യാപ്റ്റന്‍ ഗുര്‍ബചന്‍ സിങ് സലാരിയ, ലെഫ്റ്റനന്റ് കേണല്‍ ധന്‍ സിങ് ഥാപ്പ മഗര്‍, സുബേദാര്‍ ജോഗീന്ദര്‍ സിങ് സഹനാന്‍, മേജര്‍ ഷൈതന്‍ സിങ് ഭാട്ടി, കമ്പനി ക്വാര്‍ട്ടര്‍മാസ്റ്റര്‍ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ്, ലെഫ്റ്റനന്റ് കേണല്‍ അര്‍ദേശിര്‍ ബര്‍സോര്‍ജി താരാപൂര്‍, ലാന്‍സ് നായിക് ആല്‍ബര്‍ട്ട് എക്ക, കേണല്‍ ഹോഷിയാര്‍ സിങ് ദാഹിയ, സെക്കന്‍ഡ് ലഫ്റ്റനന്റ് അരുണ്‍ ഖേതര്‍പാല്‍, ഫ്‌ളൈയിങ് ഓഫിസര്‍ നിര്‍മല്‍ ജിത് സിങ് സെഖോണ്‍, മേജര്‍ രാമസ്വാമി പരമേശ്വരന്‍, ക്യാപ്റ്റന്‍ ബാന സിങ്, ക്യാപ്റ്റന്‍ വിക്രം ബത്ര, ക്യാപ്റ്റന്‍ മനോജ് കുമാര്‍ പാണ്ഡെ, സുബേദാര്‍ മേജര്‍ സഞ്ജയ് കുമാര്‍ എന്നീ സൈനികരുടെ പേരുകളാണ് മറ്റു ദ്വീപുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

21 ദ്വീപുകളില്‍ ചിലത് സംരക്ഷിത വനത്തിന് കീഴിലാണ്. ചിലത് വാട്ടര്‍ സ്‌പോര്‍ട്സ്, ക്രീക്ക് ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് വലിയ സാധ്യതയുള്ള ദ്വീപുകളാണ്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലുകള്‍ ഏറെ പ്രധാനപ്പെട്ടവയാണ്.

1857 ലെ കലാപം, വഹാബി പ്രസ്ഥാനം, ബര്‍മീസ് കലാപം തുടങ്ങിയ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുത്ത ആളുകളെ ആന്‍ഡമാനിലേക്ക് നാടുകടത്തുകയും അവിടെ വച്ച് പ്രാകൃതമായ രീതിയില്‍ ശിക്ഷിക്കുകയും ചെയ്തിരുന്നു.

പുതിയ തലമുറ നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകവും ഭൂതകാലവും ഓര്‍ക്കാന്‍ സമയം കണ്ടെത്തുന്നില്ലെന്നും യുവാക്കള്‍ക്ക് സൈനികരുടെ വീര കൃത്യങ്ങളെക്കുറിച്ച് അറിയാന്‍ അവരുടെ ത്യാഗത്തിന്റെ സാക്ഷ്യപത്രമായ ഈ സംരംഭത്തിലൂടെ സാധിക്കുമെന്നും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത കേണല്‍ ദീപ്താങ്ഷു ചൗധരി പറഞ്ഞു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.