ജഡ്ജിമാരുടെ നിയമനം: കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ അംഗീകരിച്ചേ പറ്റൂവെന്ന് സുപ്രീം കോടതി

ജഡ്ജിമാരുടെ നിയമനം: കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ അംഗീകരിച്ചേ പറ്റൂവെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തില്‍ കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ അംഗീകരിച്ചേ പറ്റുവെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്ന് കൊളീജീയം സര്‍ക്കാരിന് കത്ത് നല്‍കി.

ജൂഡീഷ്യറിക്കും സര്‍ക്കാരിനുമിടയിലെ ഏറ്റമുട്ടല്‍ രൂക്ഷമാകുന്നതിനിടെ കോടതിക്കെതിരായ ഉപരാഷ്ട്രപതിയുടെ വിമര്‍ശനം ലോക്‌സഭാ സ്പീക്കറും ആവര്‍ത്തിച്ചു.

വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാര്‍ശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ഇതില്‍ അഭിഭാഷകനായ നാഗേന്ദ്ര രാമചന്ദ്ര നായികിനെ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് മൂന്നാമതും നല്‍കി കൊണ്ടാണ് അസാധാരണ നടപടി.

അവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രത്തിന് ബാധ്യത ഉണ്ടെന്നാണ് കൊളീജീയം ഓര്‍മപ്പെടുത്തുന്നത്. 1993 ലെ ജഡ്ജസ് കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ് കൊളീജീയം ഇതിനായി ചൂണ്ടിക്കാട്ടുന്നത്.

ശുപാര്‍ശക്കൊപ്പം കേന്ദ്ര നിയമ മന്ത്രാലയത്തിന് നല്‍കിയ കത്തിലാണ് ഈക്കാര്യം പറയുന്നത്. നവംബറില്‍ കേരള ഹൈക്കോടതിയിലേക്ക് അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ സഞ്ജിത എന്നിവരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രം മടക്കിയിരുന്നു.

അലഹബബാദ്, കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കുള്ള പേരുകളും കേന്ദ്രം നേരത്തെ മടക്കി. ഇതിലുള്ള അതൃപ്തി കൂടിയാണ് കൊളീജിയം വ്യക്തമാക്കുന്നത്. 44 ഹൈക്കോടതി ജഡ്ജിമാരുടെ ശുപാര്‍ശയില്‍ ഉടന്‍ തീരുമാനമെന്ന് എജി സുപ്രീം കോടതിയെ അറിയിച്ചെങ്കിലും ഇതില്‍ ഉത്തരവ് ഇതുവരെ പുറത്ത് വന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.