സുനാമി ഇറച്ചി വാങ്ങിയത് കൊച്ചിയിലെ 100 ലേറെ കടകള്‍; ആറ് മാസമായി തുടര്‍ച്ചയായി വിതരണം ചെയ്‌തെന്ന് രേഖ

സുനാമി ഇറച്ചി വാങ്ങിയത് കൊച്ചിയിലെ 100 ലേറെ കടകള്‍; ആറ് മാസമായി തുടര്‍ച്ചയായി വിതരണം ചെയ്‌തെന്ന് രേഖ

കൊച്ചി: സുനാമി ഇറച്ചി പിടികൂടിയ സ്ഥാപനം കൊച്ചി നഗരത്തിലെ 100 ലേറെ ഭക്ഷണ ശാലകളിലേക്ക് ഇറച്ചി വിതരണം ചെയ്തതായി കണ്ടെത്തല്‍. കളമശേരി നഗരസഭയ്ക്ക് ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

സുനാമി ഇറച്ചി വില്‍പ്പന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒന്നര വര്‍ഷമായെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി ഇവിടെ നിന്ന് തുടര്‍ച്ചയായി ഇറച്ചി വിതരണം ചെയ്തതിന്റെ രേഖകളും നഗരസഭയ്ക്ക് കിട്ടി.

കൊച്ചി നഗരത്തിലെ പ്രധാന ഹോട്ടലുകളുമായെല്ലാം ഇടപാടുകളുള്ളതാണ് ഈ ഇറച്ചി വില്‍പ്പന കേന്ദ്രം. അഴുകിയ 500 കിലോ ഇറച്ചി പിടിച്ചെടുത്ത കളമശേരിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ 49 ഹോട്ടലുകളുടെ ബില്ലുകളാണ് നഗരസഭയ്ക്ക് ലഭിച്ചത്.

ഇവര്‍ക്കൊപ്പം പൊലീസും നടത്തിയ പരിശോധനയില്‍ 55 ഹോട്ടലുകളുടെ ബില്ലുകള്‍ കൂടി പിടിച്ചെടുത്തതായാണ് വിവരം. സുനാമി ഇറച്ചി സൂക്ഷിച്ച മണ്ണാര്‍ക്കാട് സ്വദേശി ജുനൈസിന് നഗരസഭ നോട്ടീസ് അയച്ചിട്ടുണ്ട്.

ആദ്യഘട്ടങ്ങളില്‍ ഫോണില്‍ പ്രതികരിച്ചിരുന്ന ജുനൈസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ വിശദീകരണം. ഇയാളെ പിടിച്ചാലേ സുനാമി ഇറച്ചിയുടെ ഉറവിടവും, ഏതെല്ലാം ഇടങ്ങളില്‍ വിതരണം ചെയ്തുവെന്നും വ്യക്തമാകു.

ഇതിനിടെ സുനാമി ഇറച്ചി കേന്ദ്രവുമായി ബന്ധമില്ലെന്നും ഇവിടെ നിന്ന് ഇറച്ചി വാങ്ങിയിട്ടില്ലെന്നും ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.