താലൂക്ക് ഓഫീസ് ജീവനക്കാരുടെ കൂട്ട അവധി; ഒരാള്‍ക്കെങ്കിലും സേവനം ലഭിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരും: കെ.യു ജനീഷ് കുമാര്‍ എംഎല്‍എ

താലൂക്ക് ഓഫീസ് ജീവനക്കാരുടെ കൂട്ട അവധി; ഒരാള്‍ക്കെങ്കിലും സേവനം ലഭിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരും: കെ.യു ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ. കൂട്ട അവധി ദിവസം ഒരാള്‍ക്കെങ്കിലും സേവനം ലഭിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരുമെന്നും കെ.യു ജനീഷ് കുമാര്‍ വ്യക്തമാക്കി. 136 അംഗങ്ങളുള്ള വാട്സ് ആപ് ഗ്രൂപ്പിലൂടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ നടത്തിയ പ്രതികരണം ഗുരുതര പെരുമാറ്റച്ചട്ട ലംഘനമാണെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

വാട്സ് ആപ് ഗ്രൂപ്പില്‍ തന്നെ ആക്ഷേപിച്ച ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് ഉണ്ടാകില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇല്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും എംഎല്‍എ പറഞ്ഞു. ജീവനക്കാരുടെ വാട്സ് ആപ് ചാറ്റുകള്‍ പുറത്തു വന്നതിന് പിന്നാലെയായിരുന്നു എംഎല്‍യുടെ പ്രതികരണം. അറ്റന്‍ഡസ് രജിസ്റ്ററില്‍ 21 പേരാണ് ഒപ്പിട്ടിട്ടുള്ളത്. ബാക്കിയുള്ളവര്‍ വന്നിട്ടില്ലെന്ന് ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ പറഞ്ഞു.

പിന്നീട് 21 പേരുടേത് 25 ക്കാനും ചിലര്‍ക്ക് ഹാഫ് ലീവും ചിലര്‍ വില്ലേജ് ഓഫീസ് ഡ്യൂട്ടിക്ക് പോയതായും രേഖ ഉണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. ഏത് വില്ലേജില്‍ പോയി എന്നൊക്കെ നമുക്ക് പരിശോധിക്കാം. നിങ്ങള്‍ക്ക് എങ്ങനെ രക്ഷപ്പെടാന്‍ കഴിയുമെന്ന് നമുക്ക് നോക്കാമെന്നും കെ.യു ജനീഷ് കുമാര്‍ പറഞ്ഞു.

ഇടതു സര്‍ക്കാരിന് ഒരു നയമുണ്ട്. ആ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരാളെയും വെച്ചു പൊറുപ്പിക്കില്ല. അത്തരം പുഴുക്കുത്തുകളെയെല്ലാം കണ്ടെത്തി ശക്തമായ നടപടിയുണ്ടാകും. കഴിഞ്ഞ അഞ്ച് വര്‍ഷവും കോന്നി താലൂക്ക് ഓഫീസിലെ പാറ-മണല്‍ ഖനനം സെക്ഷന്‍ കൈകാര്യം ചെയ്ത വ്യക്തിയാണ് വാഹനം വിളിച്ചത്. അത് ട്രാവല്‍സുകാര്‍ തന്നെയാണ് പറഞ്ഞതെന്നും കെ.യു ജനീഷ് കുമാര്‍ പറഞ്ഞു.

അതേസമയം ജീവനക്കാരുടെ പുറത്തായ വാട്‌സ് ആപ് ചാറ്റില്‍ പറയുന്നത് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ആരും മുങ്ങിയതല്ല. എല്ലാ ജീവനക്കാരും അവധിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു എന്നാണ്. എംഎല്‍എ ജനീഷ് കുമാര്‍ താലൂക്ക് ഓഫീസില്‍ കാണിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ നാടകമെന്നുമാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പറയുന്നത്.

കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു. നാടകത്തില്‍ എംഎല്‍എ നിറഞ്ഞാടിയെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വിമര്‍ശനം ഉന്നയിക്കുന്നു. എംഎല്‍എയ്ക്ക് ഹാജര്‍ നില പരിശോധിക്കാന്‍ അവകാശമുണ്ടോയെന്നും കോന്നി താലൂക്ക് ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ ചോദിക്കുന്നു. അന്ന് താലൂക്ക് ഓഫീസിലെത്തിയത് പത്തു പേരില്‍ താഴെ മാത്രമാണെന്നും ചാറ്റില്‍ സൂചിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.