ഗവര്‍ണറെ വെട്ടാന്‍ പുതിയ നീക്കത്തിനൊരുങ്ങി സര്‍ക്കാര്‍; സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിക്ക് വിസിറ്റര്‍ പദവി

ഗവര്‍ണറെ വെട്ടാന്‍ പുതിയ നീക്കത്തിനൊരുങ്ങി സര്‍ക്കാര്‍; സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിക്ക് വിസിറ്റര്‍ പദവി

​തിരുവനന്തപുരം: ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കുന്നതിനൊപ്പം മുഖ്യമന്ത്രിക്ക് വിസിറ്റർ പദവി നൽകുന്ന ബില്ലിന് രൂപം നൽകാനൊരുങ്ങി സർക്കാർ. കേന്ദ്ര സർവകലാശാലകളുടെ മാതൃകയിലാണ് ബിൽ തയാറാക്കുന്നത്. കേന്ദ്ര സർവകലാശാലകളിൽ രാഷ്ട്രപതിയാണ് വിസിറ്റർ. ചാൻസലറേക്കാൾ മുകളിലാണെന്നതിനാൽ സർവകലാശാല ഭരണത്തിൽ വിസിറ്റർക്ക് കുറേക്കൂടി നിയന്ത്രണം ഉണ്ടാകും. 

ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. ശ്യാം ബി.മേനോൻ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കാനെന്ന പേരിലാണ് പുതിയ ബിൽ. ഓരോ സര്‍വകലാശാലയ്ക്കും വെവ്വേറെ ചാന്‍സലര്‍മാരെ നിയമിക്കണം. സെനറ്റ് ആയിരിക്കണം ചാന്‍സലറെ തിരഞ്ഞെടുക്കേണ്ടത്. വൈസ് ചാന്‍സലറുടെ കാലാവധി അഞ്ചു വര്‍ഷം വരെയാക്കണം. 70 വയസുവരെ രണ്ടാം ടേമിനു പരിഗണിക്കാമെന്നും കമ്മീഷന്‍ ശുപാര്‍ശയിലുണ്ട്.

വിസിറ്ററെന്ന നിലയിൽ സർവകലാശാല ഭരണം നിയമപ്രകാരം ഉറപ്പാക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഭരണഘടനയുടെ ഫെഡറൽ സ്വഭാവങ്ങളുടെ പേരിലുണ്ടാകുന്ന തർക്കങ്ങളിലും വിവാദങ്ങളിലും നിന്ന് സർവകലാശാലകളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയെ വിസിറ്ററാക്കാനുള്ള ശുപാർശ.

കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം അറുപത് വയസാക്കി ഉയര്‍ത്താനും മലബാറില്‍ കൂടുതല്‍ കോളേജുകള്‍ തുടങ്ങാനും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. സ്വകാര്യ സര്‍വകലാ ശാലകള്‍ക്കായി ബില്‍ കൊണ്ടുവരണം. കോളേജുകളില്‍ ഗസ്റ്റ് അധ്യാപകരെ ഒഴിവാക്കി സ്ഥിരനിയമനം നടത്തണം. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസ രംഗം 75 ശതമാനത്തോളം വിപുലീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്.സി എസ്.ടി സംവരണം ഉറപ്പാക്കുന്നതിനൊപ്പം വനിതകളുടെയും ട്രാന്‍സ് ജെന്‍ഡറുകളുടെയും അനുപാതം വര്‍ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കോളേജുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സ് തുടങ്ങണം. റിപ്പോര്‍ട്ട് കമ്മീഷൻ സർക്കാരിന് സമര്‍പ്പിച്ചു.

അതേസമയം ഗവർണറെ ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള ബിൽ പിൻവലിക്കുന്നത് സർക്കാർ പരിഗണിക്കുന്നതായാണ് സൂചന. ഗവർണറെ ഒഴിവാക്കാനുള്ള ബിൽ യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണിത്. പകരം മുഖ്യമന്ത്രിയെ വിസിറ്ററാക്കിയാൽ ചാൻസലർക്ക്‌ മേൽ ഒരാധികാരം മുഖ്യമന്ത്രിക്ക്‌ എടുക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.