'ചൈന അവസരം മുതലാക്കി': ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ആയുധങ്ങളുടെ പരീക്ഷണം നടത്തിയെന്ന വെളിപ്പെടുത്തലുമായി അമേരിക്ക

'ചൈന അവസരം മുതലാക്കി': ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ആയുധങ്ങളുടെ പരീക്ഷണം നടത്തിയെന്ന വെളിപ്പെടുത്തലുമായി അമേരിക്ക

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഉണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ചൈനീസ് ആയുധങ്ങള്‍ പരീക്ഷിക്കപ്പെട്ടെന്ന് യു.എസ് റിപ്പോര്‍ട്ട്. യു.എസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ (യു.എസ്.സി.സി) അമേരിക്കന്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ച 2025 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങള്‍ ഉള്ളത്.

ഇന്ത്യ-പാക് സംഘര്‍ഷത്തെ തങ്ങളുടെ ഏറ്റവും പുതിയ ആയുധങ്ങളുടെയും രഹസ്യാന്വേഷണ ശേഷികളുടെയും പരീക്ഷണ കേന്ദ്രമായി ചൈന 'അവസരോചിതമായി' ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണേഷ്യന്‍ മേഖലയില്‍ ചൈന നടത്തുന്ന സൈനിക ഇടപെടല്‍ സംബന്ധിച്ച ആശങ്ക ശക്തമാക്കുന്നതാണ് യു.എസ് റിപ്പോര്‍ട്ട് എന്നാണ് വിലയിരുത്തല്‍.

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പ്രേരക ശക്തി എന്നാണ് റിപ്പോര്‍ട്ടില്‍ ചൈനയെ വിശേഷിപ്പിച്ചിരിക്കുന്നത്. 2025 മെയ് ഏഴ് മുതല്‍ പത്ത് വരെയുള്ള നാല് ദിവസങ്ങളിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റമുട്ടലില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടന്നത് ഈ ദിവസങ്ങളിലാണ്. ഇന്ത്യയ്ക്കെതിരായ നീക്കത്തില്‍ പാകിസ്ഥാന്‍ കൂടുതലായി ആശ്രയിച്ചത് ചൈനീസ് ആയുധങ്ങളെ ആയിരുന്നു. ഇതിന് പുറമെ സംഘര്‍ഷത്തെ കുറച്ച് പാകിസ്ഥാന്‍ ചൈനയ്ക്ക് തല്‍സമയം വിവരങ്ങള്‍ കൈമാറുകയും ചെയ്തുവെന്ന് ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു കാശ്മീരില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയപ്പോഴും പാകിസ്ഥാന്‍ സൈന്യം ചൈനീസ് ആയുധങ്ങളെയും ചൈനീസ് ഇന്റലിജന്‍സിനെയും ഉപയോഗപ്പെടുത്തി. ഇന്ത്യന്‍ സൈനിക നീക്കങ്ങളെയും ഇടപെടലുകളെയും കുറിച്ച് പാകിസ്ഥാന്‍ ചൈനയ്ക്ക് തല്‍സമയ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യവും വിലയിരുത്തിയിട്ടുണ്ട്. മാത്രമല്ല ചൈന സ്വന്തം സൈനിക ശേഷി പരീക്ഷിക്കാന്‍ സംഘര്‍ഷം ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനയുടെ എച്ച്.ജെ 9 വ്യോമ പ്രതിരോധ സംവിധാനം, പി.എല്‍ 15 വ്യോമ-അന്തരീക്ഷ മിസൈലുകള്‍, ജെ 10 യുദ്ധ വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ ഉപയോഗിച്ചിരുന്നു. ഇവയുടെ ഉപയോഗം ഒരു ഫീല്‍ഡ് പരീക്ഷണം ആയിരുന്നു. സംഘര്‍ഷത്തിന് ശേഷം ചൈന പാകിസ്ഥാന് പുതിയ പ്രതിരോധ പാക്കേജ് വാഗ്ദാനം ചെയ്തതു. ഇതില്‍ അഞ്ചാം തലമുറയില്‍പെട്ട ജെ 35 വിഭാഗത്തില്‍പ്പെടുന്ന 40 യുദ്ധ വിമാനങ്ങള്‍, കെ.ജെ 500 മുന്നറിയിപ്പ് വിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവ ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.