തീവ്ര ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുക്കാന്‍ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ; ഒമാനുമായി ചര്‍ച്ച നടത്തി

തീവ്ര ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുക്കാന്‍ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ; ഒമാനുമായി  ചര്‍ച്ച നടത്തി

ക്രിസ്തുമസിന് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന വിവാദ പ്രസ്താവനയുമായി ഇക്കഴിഞ്ഞ ഡിസംബറില്‍ സാക്കിര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നത്.

ന്യൂഡല്‍ഹി: തീവ്ര ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുക്കാനുളള നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. മാര്‍ച്ച് 23 ന് ഒമാന്‍ സന്ദര്‍ശനത്തിനിടെ സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യത്തെക്കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഒമാന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. വര്‍ഷങ്ങളായി ഇന്ത്യ തേടുന്ന സാക്കിര്‍ നായിക് 2017 മുതല്‍ മലേഷ്യയിലാണ് താമസം. ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ മാര്‍ച്ച് 23 നും 25 നും രണ്ട് മത പ്രഭാഷണങ്ങള്‍ നടത്താനാണ് നായിക്ക് എത്തുന്നത്.

ഇയാളെ കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഇന്ത്യ ഒരു നിയമ സംഘത്തെ അയയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഇക്കാര്യം ഒമാനിലെ ഇന്ത്യന്‍ അംബാസഡറെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. നേരത്തെ ഫിഫ ലോകകപ്പ് സമയത്ത് ഖത്തറില്‍ മതപ്രഭാഷണത്തിന് സാക്കിര്‍ നായിക്ക് എത്തിയിരുന്നു.

ക്രിസ്തുമസിന് ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന വിവാദ പ്രസ്താവനയുമായി ഇക്കഴിഞ്ഞ ഡിസംബറില്‍ സാക്കിര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നത്.

'അമുസ്ലീങ്ങളുടെ ആഘോഷങ്ങള്‍ ഏതെങ്കിലും തരത്തില്‍ അനുകരിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കല്‍ എന്നിവയും സാധാരണയായുള്ള ആരാധനാ ക്രമത്തില്‍ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. അത്തരത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നല്‍കുന്നതോ സമ്മാനങ്ങള്‍ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല'- ഇതായിരുന്നു സാക്കിറിന്റെ ഫെയ്‌സ്്ബുക്ക് കുറിപ്പ്.

ഇത്തരത്തില്‍ തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഇന്ത്യയിലും വിദേശത്തുമുള്ള മുസ്ലീം യുവാക്കളില്‍ കുത്തി വച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.

സ്വന്തം സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) നിരോധിച്ചതിനെ തുടര്‍ന്ന് 2016 ല്‍ ഇന്ത്യയില്‍ നിന്നും ഇയാള്‍ രഹസ്യമായി മലേഷ്യയിലേക്ക് കടക്കുകയായിരുന്നു. ഇപ്പോള്‍ അവിടെ അഭയാര്‍ത്ഥിയായി കഴിയുകയാണ്. 2019 ല്‍ മലേഷ്യയില്‍ പൊതു പ്രസംഗങ്ങള്‍ നടത്തുന്നതില്‍ നിന്നും നായിക്കിനെ ഭരണകൂടം വിലക്കിയിരുന്നു.

ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, കാനഡ, ശ്രീലങ്ക, യു.കെ എന്നിവിടങ്ങളില്‍ നായിക്കിന്റെ പീസ് ടിവി നെറ്റ്വര്‍ക്ക് നിരോധിച്ചിട്ടുണ്ട്. 2022 ലെ മംഗളൂരു ഓട്ടോ സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ്, സാക്കിര്‍ നായിക്കിന്റെ വീഡിയോകള്‍ തന്നെ സ്വാധീനിക്കുകയും തീവ്രവാദിയാക്കുകയും ചെയ്തതായി പറഞ്ഞിരുന്നു.

ടെലിഗ്രാം വഴിയും സിഗ്‌നല്‍, വയര്‍, ഇന്‍സ്റ്റാഗ്രാം, എലമെന്റ് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകള്‍ വഴിയും സാക്കിര്‍ നായിക്കിന്റെ വീഡിയോകള്‍ പങ്കുവച്ച ഷാരിഖിന്റെ ഫോണ്‍ കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.