'കേരളം ചില്ലുകൊട്ടാരം': പ്രവാസികള്‍ ഇല്ലെങ്കില്‍ കേരളം വട്ടപൂജ്യമെന്ന് മെട്രോ മാന്‍

'കേരളം ചില്ലുകൊട്ടാരം': പ്രവാസികള്‍ ഇല്ലെങ്കില്‍ കേരളം വട്ടപൂജ്യമെന്ന് മെട്രോ മാന്‍

കൊച്ചി: കേരളത്തെ ചില്ലുകൊട്ടാരം എന്ന് വിശേഷിപ്പിച്ച് മെട്രോ മാന്‍ ഇ. ശ്രീധരന്‍. പുറത്തു നിന്ന് നോക്കുമ്പോള്‍ കേരളം മനോഹരവും തിളക്കമുള്ളതുമാണെന്നും അകത്ത് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സൂചികകളുടെ അടിസ്ഥാനത്തില്‍ കേരളം വളരെ പുരോഗമിച്ച സംസ്ഥാനമാണെന്നാണ് തോന്നുക. പശ്ചിമേഷ്യയില്‍ നിന്ന് ഒഴുകുന്ന പണം കൊണ്ട് മാത്രമാണ് കേരളം മുന്നേറുന്നതും മെട്രോ മാന്‍ വ്യക്തമാക്കി.

ആളുകള്‍ വിദേശ രാജ്യങ്ങളില്‍ കഠിനാധ്വാനം ചെയ്യുകയും പ്രതിവര്‍ഷം 80,000 കോടി രൂപ അയയ്ക്കുകയും ചെയ്യുന്നു. അല്ലാതെ കേരളത്തിന് അഭിമാനിക്കാന്‍ ഒന്നുമില്ല. എല്ലാ ഭക്ഷ്യവസ്തുക്കളും കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നു. കേരളം ഒരു ഗ്ലാസ് ഹൗസാണ്. ഇത് പുറത്ത് നിന്ന് നോക്കുമ്പോള്‍ വളരെ മനോഹരവും തിളക്കവുമാണ്. ഉള്ളില്‍ നമുക്ക് ഒന്നുമില്ല. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഇ. ശ്രീധരന്‍.

പിണറായി സര്‍ക്കാരിനുള്ളത് കേരളത്തെ ഒരു കമ്യൂണിസ്റ്റ് സംസ്ഥാനമാക്കണം എന്ന ചിന്ത മാത്രമാണ്. അല്ലെങ്കില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ അവര്‍ ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്ത ഒരു മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട് കാണിച്ചുതരട്ടെയെന്നും അദ്ദേഹം ചോദിച്ചു. നിരവധി മികച്ച പ്രൊജക്റ്റുകള്‍ അവര്‍ വേണ്ടെന്നുവെച്ചു. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത, തിരുവനന്തപുരം, കോഴിക്കോട് മെട്രോകള്‍ തുടങ്ങി ഒന്നുരണ്ട് പദ്ധതികള്‍ വേണ്ടെന്നുവച്ചതോടെയാണ് താന്‍ പിണറായി വിജയനുമായി അകലുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലാരിവട്ടം പാലത്തിന് അദ്ദേഹം സന്ദേശം അയച്ചു. ഒരു പൈസ പോലും വാങ്ങാതെ താന്‍ അത് പോയി ചെയ്തു കൊടുത്തുവെന്നും ശ്രീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയായാല്‍ പാര്‍ട്ടിക്കാരനാവരുത്, രാഷ്ട്രതന്ത്രജ്ഞനാവുകയാണ് വേണ്ടത്. അധികാരമേറ്റാല്‍ ജനങ്ങള്‍ രാഷ്ട്രീയക്കാരാകുന്നത് അവസാനിപ്പിക്കണം. പാര്‍ട്ടിക്ക് എന്താണ് നല്ലത് എന്നല്ല, സംസ്ഥാനത്തിന് എന്താണ് നല്ലത് എന്നാണ് ചിന്തിക്കേണ്ടത്. സി അച്യുതമേനോന്‍, ഇ.കെ നായനാര്‍ തുടങ്ങിയ മികച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ നമുക്കുണ്ടായിരുന്നുവെന്നും ഇ. ശ്രീധരന്‍ ചൂണ്ടിക്കാണിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.