ബലാറസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനൊരുങ്ങി റഷ്യ: ഉക്രെയ്‌നില്‍ ആശങ്ക; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അമേരിക്കയും നാറ്റോ രാജ്യങ്ങളും

ബലാറസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനൊരുങ്ങി റഷ്യ: ഉക്രെയ്‌നില്‍ ആശങ്ക; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അമേരിക്കയും നാറ്റോ രാജ്യങ്ങളും

മോസ്‌കോ: അയല്‍ രാജ്യമായ ബലാറസില്‍ ആണവായുധങ്ങള്‍  വിന്യസിക്കാനൊരുങ്ങി  റഷ്യ. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1990 ന് ശേഷം ആദ്യമായാണ് റഷ്യ മറ്റൊരു രാജ്യത്ത് ആയുധ ശേഖരണം നടത്തുന്നത്.

റഷ്യയെ കൂടാതെ ഉക്രെയ്ന്‍, പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ബെലാറസില്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യ വന്‍തോതിലുള്ള സൈനിക വിന്യാസം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഉക്രെയ്ന്‍ കൂടുതല്‍ പ്രതിസന്ധിയിലായി. കൂടുതല്‍ ആയുധങ്ങള്‍ നല്‍കി സഹായിക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും ആവശ്യപ്പെട്ടു.

എന്നാല്‍ തങ്ങളുടെ നടപടിയില്‍ അസ്വാഭാവികതയില്ലെന്നാണ് റഷ്യയുടെ വാദം. പതിറ്റാണ്ടുകളായി അമേരിക്ക ഇത് ചെയ്യുന്നുണ്ട്. അവര്‍ തങ്ങളുടെ സഖ്യ രാജ്യങ്ങളുടെ പ്രദേശത്ത് വര്‍ഷങ്ങളായി ആണവായുധങ്ങള്‍ വിന്യസിച്ചിട്ടുണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിക്കാതെയാണ് തങ്ങള്‍ ബലാറസില്‍ ആയുങ്ങള്‍ വിന്യസിക്കുന്നതെന്നും അദേഹം അവകാശപ്പെട്ടു. എന്നാല്‍ എപ്പോഴാണ് വിന്യാസം ആരംഭിക്കുന്നത് എന്നതിനെ പറ്റി റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല.

ഉക്രെയ്ന്‍ യുദ്ധം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ റഷ്യയുടെ പുതിയ നീക്കം അമേരിക്കയും നാറ്റോ സഖ്യ രാഷ്ട്രങ്ങളും ഏറെ ഗൗരവത്തോടെയാണ് നിരീക്ഷിച്ചു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.