അമേരിക്കയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു; അപകടം രോഗിയെ കൂട്ടാനുള്ള യാത്രയ്ക്കിടെ

അമേരിക്കയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു; അപകടം രോഗിയെ കൂട്ടാനുള്ള യാത്രയ്ക്കിടെ

വാഷിങ്ടണ്‍: സാഹസിക മല കയറ്റത്തിനിടെ (ഹൈക്കിങ്) ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടയാള്‍ക്ക് സഹായവുമായി പുറപ്പെട്ട എയര്‍ ആംബുലന്‍സ് തകര്‍ന്ന് രണ്ടു മരണം. പൈലറ്റുമാരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിച്ചു.

അമേരിക്കയിലെ ബര്‍മിംഗ്ഹാമിനടുത്ത് അലബാമയിലുള്ള ചെല്‍സിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകീട്ട് ചെല്‍സിയിലെ പര്‍വതത്തില്‍ ഹൈക്കിങ്ങിനിടെയാണ് യുവാവ് ശ്വാസതടസം നേരിട്ട് പൊലീസിനോട് സഹായം തേടിയത്. തുടര്‍ന്ന് എയര്‍ മെത്തേഡ്സിന്റെ ഉടമസ്ഥതയിലുള്ള 'ലൈഫ് സേവര്‍' എയര്‍ ആംബുലന്‍സിനെ ഷെല്‍ബി കൗണ്ടി ഷെരീഫ് ഓഫിസ് വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അലബാമയിലെ സിലകോഗയില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ലൈഫ് സേവറിന്റെ 'യൂറോകോപ്ടര്‍ ഇ.സി130' എയര്‍ ആംബുലന്‍സ് സംഭവസ്ഥലത്തേക്ക് തിരിച്ചു. എന്നാല്‍, ലാന്‍ഡിങ് സൗകര്യം ഒരുക്കിയിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍പെടുകയായിരുന്നു. ലാന്‍ഡിങ് പാഡില്‍ തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ കത്തിനശിക്കുകയും ചെയ്തു.
അപകടത്തിനു പിന്നാലെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും പൈലറ്റ് തല്‍ക്ഷണം മരിച്ചിരുന്നു.

ആംബുലന്‍സിലുണ്ടായിരുന്ന മറ്റു രണ്ട് ജീവനക്കാരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഒരാള്‍ ചികിത്സയ്ക്കിടെയും മരണത്തിനു കീഴടങ്ങി. മൂന്നാമത്തെയാളുടെ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം, ഹൈക്കറെ മറ്റൊരു സംഘം രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എയര്‍ ആംബുലന്‍സ് അപകടത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചതായി ഷെരീഫ് ഓഫിസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.