നാല് വയസിന് മുകളിലുള്ള കുട്ടികളെ പൂര്‍ണ യാത്രികരായി പരിഗണിക്കും; ഹെല്‍മെറ്റും നിര്‍ബന്ധം

നാല് വയസിന് മുകളിലുള്ള കുട്ടികളെ പൂര്‍ണ യാത്രികരായി പരിഗണിക്കും; ഹെല്‍മെറ്റും നിര്‍ബന്ധം

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ ഓടിക്കുന്നയാള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ അനുമതിയുള്ളത് ഒരു കുട്ടിക്ക് മാത്രം. നാല് വയസിന് മുകളിലുള്ള കുട്ടികളെ പൂര്‍ണ യാത്രികരായി പരിഗണിക്കും. ഹെല്‍മെറ്റും നിര്‍ബന്ധം.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 129 ലാണ് ഇതേക്കുറിച്ച് പരാമര്‍ശമുള്ളത്.

ഒമ്പത് മാസത്തിനും നാലുവയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരു ചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി 30 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന സേഫ്റ്റി ഹാര്‍നസ്സ് (ബെല്‍റ്റ്) കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. കുട്ടികള്‍ ക്രാഷ് ഹെല്‍മെറ്റും (ബൈസിക്കിള്‍ ഹെല്‍മെറ്റ്) ഉപയോഗിക്കണം. നാല് വയസുവരെ പ്രായമുള്ള കുട്ടികളുമായി പോകുമ്പോള്‍ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടാന്‍ പാടില്ല. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 138(7)ലെ ഭേദഗതി ഫെബ്രുവരി മുതല്‍ നടപ്പായി.

അതേസമയം അച്ഛനും അമ്മയ്ക്കുമൊപ്പം കുട്ടികളെയും ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോകാന്‍ കഴിയാത്ത വിധത്തില്‍ നിയമം പരിഷ്‌കരിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഭേദഗതിയോ, ഇളവോ നല്‍കാന്‍ അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണെങ്കിലും സംസ്ഥാനത്ത് പിഴ ചുമത്തിത്തുടങ്ങിയിട്ടില്ല. എന്നാല്‍ ഇത്തരമൊരു ഇളവുള്ള കാര്യം പരസ്യമായി സമ്മതിക്കാന്‍ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ കഴിയില്ല. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട സുപ്രീം കോടതി സമിതിയുടെ കര്‍ശന നിരീക്ഷണത്തിലാണ് കേരളം. വാഹനാപകടങ്ങള്‍ കൂടുന്നതിന് പിന്നില്‍ നിയമം നടപ്പാക്കുന്നതിലെ വീഴ്ചയാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇളവ് പരസ്യമായി പ്രഖ്യാപിച്ചാല്‍ മന്ത്രിയും ഉദ്യോഗസ്ഥരും കുടുങ്ങും.

നിര്‍മിതബുദ്ധി ക്യാമറകള്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും പിഴചുമത്തുന്നത് ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ നിലവിലെ ഇളവ് തുടരാനാകും. എന്നാല്‍ ഉത്തരവായി ഇറക്കാന്‍ കഴിയില്ലെന്ന് മാത്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.