ഷാർജ കുട്ടികളുടെ വായനോത്സവത്തിനെത്തിയത് 122000 സന്ദർശകർ

ഷാർജ കുട്ടികളുടെ വായനോത്സവത്തിനെത്തിയത് 122000 സന്ദർശകർ

ഷാർജ: കുട്ടികളുടെ വായനോത്സവത്തിനെത്തിയത് 122000 സന്ദർശകരെന്ന് കണക്കുകള്‍. ഷാ‍ർജ ബുക്ക് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഷാർജ എക്സ്പോ സെന്‍ററില്‍ വായനോത്സവം സംഘടിപ്പിച്ചത്. മെയ് മൂന്നുമുതല്‍ 14 വരെ നടന്ന വായനോത്സവത്തില്‍ കുട്ടികളും രക്ഷിതാക്കളും കലാകാരന്മാരും അതിഥികളും എഴുത്തുകാരുമടക്കം 122000 പേരെത്തിയെന്ന് ഷാർജ ബുക്ക് അതോറിറ്റി വ്യക്തമാക്കി. 1300 മണിക്കൂറിലധികം വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഇത്തവണ നടന്നു.

സുപ്രീം കൗ‍ണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർത്വത്തില്‍ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്‍റെ ചെയർപേഴ്‌സൺ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് ''നിങ്ങളുടെ ബുദ്ധിയെ പരിശീലിപ്പിക്കുക''എന്ന ആപ്തവാക്യത്തില്‍ വായനോത്സവം നടന്നത്.

വായനോത്സവം രാജ്യത്തിനും ദേശത്തിനും ദീർഘകാലത്തെ സ്വാധീനം സൃഷ്ടിക്കുന്നുവെന്ന് എസ് സി ആർ എഫ് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി പറഞ്ഞു. തങ്ങളുടെ കഴിവുകൾ നിറവേറ്റാൻ കഴിവുള്ള യോജിച്ച സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും കെട്ടിപ്പടുക്കുന്നതിനായി പുതിയ തലമുറകളിൽ നിക്ഷേപം നടത്തുകയാണ് ഓരോ വായനോത്സവവുമെന്നും അവർ പറഞ്ഞു.

വായനോത്സവത്തില്‍ പങ്കെടുക്കുന്ന പ്രസാധകരില്‍ നിന്ന് പുസ്തകം വാങ്ങുന്നതിനായി ഷാർജ ഭരണാധികാരി 2.5 ദശലക്ഷം ദിർഹം അനുവദിച്ചിരുന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വായനയിലും പഠനത്തിലുമുളള സ്നേഹം വളർത്തിയെടുക്കുകയെന്നത് ലക്ഷ്യമിട്ടാണ് വായനോത്സവം ഓരോ വർഷവും സംഘടിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള 141 പ്രസാധകരും 66 രാജ്യങ്ങളിൽ നിന്നുള്ള 457 അതിഥികളും പങ്കെടുത്തു. 1732 വർക്ക് ഷോപ്പുകളും വായനോത്സവത്തിന്‍റെ ഭാഗമായി നടന്നു.10 രാജ്യങ്ങളിൽ നിന്നുള്ള 25 അതിഥികളുടെ നേതൃത്വത്തിൽ 946 പരിപാടികൾ സംഘടിപ്പിച്ചു. 946 കുട്ടികളും വിവിധ പരിപാടികളുടെ ഭാഗമായി. ലോകമെമ്പാടുമുള്ള 69 രാജ്യങ്ങളിൽ നിന്നുള്ള 383 പുസ്തക വിതരണക്കാർ പങ്കെടുത്ത ബുക്ക് സെല്ലേഴ്സ് കോണ്‍ഫറന്‍സും നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.