ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം: ജൂണ്‍ ഏഴുമുതല്‍ അനിശ്ചിതകാല ബസ് സമരം

ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം: ജൂണ്‍ ഏഴുമുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: സ്വകാര്യബസ് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഗതാഗതമന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം. മുന്‍നിശ്ചയിച്ചത് പോലെ ജൂണ്‍ ഏഴുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു. വിദ്യാര്‍ഥി കണ്‍സെഷന്‍ പ്രായപരിധി നിശ്ചയിക്കുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു കാര്യവുമില്ലാതെയാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ ആഗ്രഹിച്ച രീതിയില്‍ ബസ് ചാര്‍ജ് വര്‍ധന വരുത്തിയതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. വീണ്ടും ഒരു പ്രകോപവുമില്ലാതെ, ഒരു കാര്യവുമില്ലാതെയാണ് സമരം പ്രഖ്യാപിച്ചത്. അതിന് ശേഷം ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ഇങ്ങനെ സമ്മര്‍ദ്ദം ചെലുത്തി സമരത്തിലേക്ക് ഇറങ്ങുന്നത് ശരിയാണോ എന്ന് അവര്‍ തന്നെ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ഒരു വിഭാഗം ബസ് ഉടമകളാണ് സമരം പ്രഖ്യാപിച്ചത്. സമരവുമായി മുന്നോട്ടു പോകരുത് എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.

വിചിത്രമായ വാദങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ കണ്‍സെഷന്‍ എങ്ങനെയായിരിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കാന്‍ പാടില്ല എന്ന് സ്വകാര്യ ബസ് ഉടമകള്‍ക്ക് എങ്ങനെയാണ് പറയാന്‍ കഴിയുകയെന്നും മന്ത്രി ചോദിച്ചു.

കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ എടുത്തുകളയണമെന്ന വാദം വരെ അവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് ശരിയല്ല.ബസ് ഉടമകളുടെ നിവേദനം കിട്ടി. ബഹുഭൂരിപക്ഷവും നടപ്പാക്കിയതാണ്. വിദ്യാര്‍ഥികളുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട് കമ്മീഷനെ വെച്ചിട്ടുണ്ട്. ഇന്നലെ കമ്മീഷനുമായി ചര്‍ച്ച നടത്തി. ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.