ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസങ്ങള്‍. അവര്‍ നമ്മുടെ അഭിമാനമാണെന്നും പൊലീസ് നടപടി വേദനിപ്പിച്ചുവെന്നും 1983 ല്‍ ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് സമ്മാനിച്ച ടീമിലെ ഇതിഹാസ താരങ്ങള്‍ വ്യക്തമാക്കി. സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു പിന്തുണ.

'നമ്മുടെ ചാമ്പ്യന്‍ ഗുസ്തിക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഞങ്ങളെ അങ്ങേയറ്റം വിഷമിപ്പിച്ചു. അവരെ റോഡിലൂടെ വലിച്ചിഴച്ചതും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അവര്‍ കഠിനാധ്വാനം ചെയ്താണ് മെഡലുകള്‍ നേടിയത്. അവ ഗംഗാ നദിയില്‍ ഒഴുക്കുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിച്ചത്. തിടുക്കപ്പെട്ട് ഈ വിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് അവരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. അവര്‍ രാജ്യത്തിന്റെ അഭിമാനങ്ങളും സന്തോഷവുമാണ്. അവരുടെ പരാതികള്‍ കേള്‍ക്കുകയും വേഗത്തില്‍ പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് ഞങ്ങള്‍ വലിയ തോതില്‍ തന്നെ പ്രതീക്ഷിക്കുന്നു. രാജ്യത്തെ നിയമ വ്യവസ്ഥ വിജയിക്കട്ടെ'- ഇതിഹാസ താരങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്യാപ്റ്റന്‍ കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി അടക്കമുള്ള താരങ്ങളാണ് പിന്തുണച്ചത്. അതേസമയം വീരേന്ദര്‍ സെവാഗും ഇര്‍ഫാന്‍ പഠാനും റോബിന്‍ ഉത്തപ്പയും ഒഴികെയുള്ള മറ്റ് ക്രിക്കറ്റ് താരങ്ങളെല്ലാം വിഷയത്തില്‍ മൗനം തുടരുകയാണ്. അതിനിടെയാണ് 83 ലെ ഇതിഹാസങ്ങളുടെ പ്രതികരണം.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരായ ലൈംഗികാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒരു മാസത്തില്‍ അധികമായി ഗുസ്തി താരങ്ങള്‍ സമരത്തിലാണ്. മെഡലുകള്‍ ഗംഗയിലെറിഞ്ഞുള്ള സമര പരിപാടിയിലേക്കടക്കം ഗുസ്തി താരങ്ങള്‍ പോകേണ്ടി വന്നിരുന്നു. പിന്നാലെയാണ് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.