'ട്രെയിന്‍ നീങ്ങിയത് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ച ശേഷം': കൊറമണ്ഡല്‍ എക്‌സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ സുപ്രധാന മൊഴി

'ട്രെയിന്‍ നീങ്ങിയത് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ച ശേഷം': കൊറമണ്ഡല്‍ എക്‌സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ സുപ്രധാന മൊഴി

ന്യൂഡല്‍ഹി: ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട കൊറമണ്ഡല്‍ എക്‌സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ നിര്‍ണായ മൊഴി. ഗ്രീന്‍ സിഗ്‌നല്‍ കണ്ട ശേഷമാണ് ട്രെയിന്‍ മുന്നോട്ട് പോയതെന്നും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പലിച്ചിരുന്നുവെന്നും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ലോക്കോ പൈലറ്റ് മൊഴി നല്‍കി.

ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്റര്‍ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രെയിനിന്റെ റൂട്ട് നിശ്ചയിക്കല്‍, പോയിന്റ് ഓപ്പറേഷന്‍, ട്രാക്ക് നീക്കം അടക്കം സിഗ്‌നലിംഗുമായി ബന്ധപ്പെട്ട നിര്‍ണായക സംവിധാനമാണ് ഇലക്ട്രോണിക് ഇന്റര്‍ ലോക്കിംഗ്.

പോയിന്റ് ഓപ്പറേഷനില്‍ ഗുരതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ട്രെയിനിന്റെ ദിശ നിര്‍ണയിക്കുന്ന പോയിന്റ് സംവിധാനത്തിലുണ്ടായ പാളിച്ചയാണ് കൊറമണ്ഡല്‍ എക്‌സ്പ്രസ് മെയിന്‍ ലൈനില്‍ നിന്ന് ലൂപ്പ് ലൈനിലേക്ക് നീങ്ങാന്‍ കാരണമായത്. 130 കിലോമീറ്റര്‍ സ്പീഡില്‍ മെയിന്‍ ലൈനിലൂടെ മുന്നോട്ട് പോകേണ്ട ട്രെയിന്‍ ലൂപ്പ് ലൈനിലേക്ക് കടന്ന് ഗുഡ്‌സ് ട്രെയിനെ ഇടിച്ചാണ് വന്‍ ദുരന്തമുണ്ടായത്.

റയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ മുന്‍പുള്ള ഡിസ്റ്റന്‍സ് സിഗ്‌നലും സ്റ്റേഷനിലേക്ക് കയറും മുന്‍പുള്ള ഹോം സിഗ്‌നലും പച്ചകത്തി കിടന്നതിനാല്‍ മുന്‍പോട്ട് പോകുന്നതില്‍ ലോക്കോ പൈലറ്റിന് ആശയക്കുഴപ്പവുമുണ്ടായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ ട്രാക്കില്‍ നടത്തിയ അറ്റകുറ്റപണി പോയിന്റ് ഓപ്പറേഷനില്‍ തിരിച്ചടിയായോയെന്ന് പരിശോധിക്കും.

സിഗ്‌നല്‍ ആന്റ് കമ്യൂണിക്കേഷന്‍ വിഭാഗവും സ്റ്റേഷന്‍ മാസ്റ്ററുമാണ് പോയിന്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. റയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.