കുനോയില്‍ ഒരു ചീറ്റ കൂടി ചത്തു; നാല് മാസത്തിനുള്ളില്‍ ഇത് ഏഴാമത്തെ മരണം

കുനോയില്‍ ഒരു ചീറ്റ കൂടി ചത്തു; നാല് മാസത്തിനുള്ളില്‍ ഇത് ഏഴാമത്തെ മരണം

ഭോപ്പാല്‍: നമീബിയയില്‍ നിന്നും കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. ഇതോടെ നാല് മാസത്തിനിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തേജസ് എന്ന ആണ്‍ ചീറ്റയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

രാവിലെ ചീറ്റയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മയക്കി മുറിവുകള്‍ പരിശോധിച്ച് ചികിത്സിച്ചു. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കണ്ടെത്താനാകുവെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ്. ചൗഹാന്‍ പറഞ്ഞു.

മാര്‍ച്ച് 27ന് സാഷ എന്ന പെണ്‍ ചീറ്റ വൃക്കരോഗം മൂലം മരിച്ചിരുന്നു. ഏപ്രില്‍ 23 നാണ് ഉദയ് എന്ന ചീറ്റയും മെയ് ഒമ്പതിന് ദക്ഷ എന്ന പെണ്‍ ചീറ്റയും അസുഖം ബാധിച്ച് ചത്തു. മെയ് 25 ന് കാലാവസ്ഥാ പ്രശ്‌നങ്ങളും നിര്‍ജലീകരണവും കാരണം രണ്ട് ചീറ്റക്കുട്ടികള്‍ കൂടി ചത്തിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് 'പ്രോജക്റ്റ് ചീറ്റ'യുടെ ഭാഗമായി ഇന്ത്യ നമീബിയയില്‍ നിന്നും അഞ്ച് പെണ്ണും മൂന്ന് ആണും ഉള്‍പ്പടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ ചീറ്റ ട്രാന്‍സ്ലോക്കേഷന്‍ പദ്ധതിയുടെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിച്ചത്.

പിന്നീട് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടറില്‍ ഗ്വാളിയോര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ചീറ്റകളെ കുനോയില്‍ തുറന്ന് വിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.