ഉഷ്ണ തരംഗത്തില്‍ ലോകം: പല രാജ്യങ്ങളിലും ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; അമേരിക്കയില്‍ റെക്കോഡ് ചൂട്

ഉഷ്ണ തരംഗത്തില്‍ ലോകം: പല രാജ്യങ്ങളിലും ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; അമേരിക്കയില്‍ റെക്കോഡ് ചൂട്

ന്യൂയോര്‍ക്ക്: ആഗോള താപനം അപകടകരമായ നിലയിലാകുന്നതിന്റെ സൂചന നല്‍കി വിവിധ ഭൂഖണ്ഡങ്ങളില്‍ താപനില പുതിയ ഉയരത്തില്‍. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു ഞായറാഴ്ചത്തെ ചൂട്. ഇതേ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി.

അമേരിക്കയില്‍ കാലിഫോര്‍ണിയ മുതല്‍ ടെക്സസ് വരെ ആഴ്ചകളായി തുടരുന്ന അതിശക്തമായ ഉഷ്ണതരംഗം റെക്കോഡ് ഉയരത്തിലെത്തി. ശരാശരി 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കാലിഫോര്‍ണിയയിലെ ഡെത്ത് വാലിയില്‍ ചൂട് 54 ഡിഗ്രി സെല്‍ഷ്യസെന്ന റെക്കോഡിലെത്തി. ലോകത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നാണിത്.

അരിസോണയുടെ തലസ്ഥാനമായ ഫീനിക്സില്‍ തുടര്‍ച്ചയായ 16-ാം ദിവസവും 43 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. തെക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നതാണ് ഇവിടെ ചൂടിന്റെ കാഠിന്യം കൂടാന്‍ കാരണങ്ങളിലൊന്ന്. റിവര്‍സൈഡ് കൗണ്ടിയില്‍ മാത്രം 3,000 ഹെക്ടര്‍ കാട് കത്തിനശിച്ചു. കാനഡയിലെ കാട്ടുതീയില്‍ ഈ വര്‍ഷം ഇതുവരെ ഒരു കോടി ഹെക്ടര്‍ കാട് കത്തി.

യൂറോപ്പില്‍ റോം, ബൊളോഞ്ഞ, ഫ്ളോറന്‍സ് തുടങ്ങി ഇറ്റലിയിലെ 16 നഗരങ്ങളില്‍ ആരോഗ്യമന്ത്രാലയം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എക്കാലത്തെയും വലിയ ഉഷ്ണ തരംഗങ്ങളിലൊന്നാകും വരും ദിവസങ്ങളില്‍ ഇറ്റലിയില്‍ ഉണ്ടാവുകയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റോമില്‍ ചൂട് ചൊവ്വാഴ്ച 43 ഡിഗ്രിയിലെത്തുമെന്നാണ് പ്രവചനം. 2007 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 40.5 ഡിഗ്രിയാണ് ഇതുവരെയുള്ള റെക്കോഡ്.

സിസിലിയിലും സാര്‍ഡീനിയയിലും 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്. കൊടും ചൂടുകാരണം ഗ്രീസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അക്രോപോളിസ് മൂന്ന് ദിവസമായി പകല്‍ അടച്ചിടുകയാണ്. വരള്‍ച്ച ഫ്രാന്‍സിലെ കാര്‍ഷികമേഖലയെ പ്രതിസന്ധിയിലാക്കി. തിങ്കളാഴ്ച മുതല്‍ സ്പെയിനില്‍ ഉഷ്ണ തരംഗമുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ഇവിടത്തെ കാനറി ദ്വീപുകളിലൊന്നായ ലാ പാല്‍മയില്‍ കാട്ടുതീ നിയന്ത്രണാതീതമായതോടെ 2500 പേരെ ഒഴിപ്പിച്ചു. 11000 ഏക്കര്‍ വനഭൂമി കത്തി നശിച്ചു.

ഏഷ്യയിലെ കിഴക്കന്‍ ജപ്പാനില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കുമെന്നാണ് പ്രവചനം. രാജ്യത്തെ 47 പ്രീഫെക്ചെറുകളില്‍ ഇരുപതിലും അധികൃതര്‍ സൂര്യാഘാത മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വടക്കന്‍ ജപ്പാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പേമാരിയായിരുന്നു. എട്ടുപേര്‍ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.