ഇ. അഹമ്മദിന്റെ ആ ചോദ്യം ടി. ആസിഫ് അലിയോട്; ഉടന്‍ ഉമ്മന്‍ ചാണ്ടിയുടെ ചടുല നീക്കം, പൊളിഞ്ഞത് പാക് കുതന്ത്രം

ഇ. അഹമ്മദിന്റെ ആ ചോദ്യം ടി. ആസിഫ് അലിയോട്; ഉടന്‍ ഉമ്മന്‍ ചാണ്ടിയുടെ ചടുല നീക്കം, പൊളിഞ്ഞത് പാക് കുതന്ത്രം

കൊച്ചി: കക്ഷി രാഷ്ട്രീയ ഭേദമന്യേ സ്‌നേഹവും കരുതലും പകര്‍ന്നു നല്‍കിയ ഭരണാധികാരിയായി ഉമ്മന്‍ ചാണ്ടി വാഴ്ത്തപ്പെടുമ്പോഴും രാഷ്ട്രീയത്തിലെ ചടുല നീക്കങ്ങള്‍ ഭരണത്തിലും പുലര്‍ത്തിയ നേതാവാണ് അദേഹം. അത്തരം സംഭവങ്ങളുടെ പല തരത്തിലുള്ള ഉദാഹരണങ്ങളുണ്ട്.

ഇന്ത്യയും അറബ് രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ ആവിഷ്‌കരിച്ച കുതന്ത്രത്തെ വെറും രണ്ട് മണിക്കൂറിനുള്ളില്‍ തകര്‍ക്കാന്‍ കഴിഞ്ഞ ഭരണാധികാരി കൂടിയാണ് ഉമ്മന്‍ ചാണ്ടി.

കൊച്ചിയില്‍ ചികിത്സിക്കായി എത്തിയ ഒമാന്‍ രാജകുടുംബാഗത്തെ 100 രൂപയുടെ കള്ളനോട്ടുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് പിടികൂടുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാജകുടുംബാഗമാണ് ഇദ്ദേഹമെന്ന് അറിയാതെയായിരുന്നു കസ്റ്റഡിയിലെടുത്തത്.

സംഭവം നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന വിഷയമായി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലവുമായി ബന്ധപ്പെട്ട ഒമാന്‍ അംബാസിഡര്‍ ഉടന്‍ കേരളത്തിലേക്ക് തിരിക്കുകയും ചെയ്തു.

ഇതേസമയം തന്നെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ദിഷ് വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ ഇ. അഹമ്മദിന്റെ ഔദ്യോഗിക വസതിയിലെത്തുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ അന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായിരുന്ന ടി. ആസിഫ്  അലിയെയും ഇ അഹമ്മദ് ബന്ധപ്പെട്ടു.

ഏതാണ്ട് 16 ലക്ഷം ഇന്ത്യക്കാര്‍ ഒമാനിലുണ്ട്. അതില്‍ എട്ട് ലക്ഷം പേരും മലയാളികളാണ്. അവരെയൊക്കെ പട്ടിണിയിലാക്കാനാണോ ശ്രമം'. എന്നായിരുന്നു അന്ന് ഇ. അഹമ്മദ്  ആസിഫ്  അലിയോട് ചോദിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് മണിക്കൂര്‍ സമയമായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

മാധ്യമങ്ങളിലടക്കം വാര്‍ത്തയായതിനാല്‍ കേസെടുക്കാതിരിക്കാനാകില്ലെന്നായിരുന്നു പൊലീസ് നിലപാടെങ്കിലും കേസ് പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വലിയൊരു പ്രശ്‌നത്തെ അനായാസമായി ഉമ്മന്‍ ചാണ്ടി പരിഹരിച്ചതോടെ തകര്‍ന്നത് പാക് കുതന്ത്രം കൂടിയായിരുന്നു. ഇന്ത്യയിലേക്ക് വരുന്ന പ്രധാന വ്യക്തികളുടെ കൈവശം ഇന്ത്യയുടെ കള്ളനോട്ടുകള്‍ നല്‍കുന്ന ഒരു നീക്കം പാകിസ്ഥാന്‍ കാലങ്ങളായി നടത്തി വരാറുണ്ട്.

ഇതേ സംഘം തന്നെ ഈ വിവരം ഇന്ത്യന്‍ അധികൃതരെ രഹസ്യമായി അറിയിക്കുകയും ചെയ്യും. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും വിധത്തിലുള്ള നടപടിയുണ്ടാവുകയും ഇതിലൂടെ അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയുമാണ് പാക് തന്ത്രം.

കേരളത്തിലേക്ക് ചികിത്സയ്ക്ക് വന്ന ഒമാന്‍ രാജകുടുംബാംഗത്തിന് കള്ളനോട്ട് ലഭിച്ചത് കുവൈറ്റ് വിമാനത്താവളത്തിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ നിന്നായിരുന്നു. എന്തായാലും ഇരുരാജ്യങ്ങളുടെ നയതന്ത്ര ബന്ധത്തേയും ലക്ഷണക്കിന് പ്രവാസികളെയും ബാധിക്കുന്ന ആ പ്രശ്‌നം രണ്ട് മണിക്കൂര്‍ കൊണ്ട് ഉമ്മന്‍ ചാണ്ടി പരിഹരിച്ചു. അങ്ങനെ പാക് കുതന്ത്രം പൊളിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.