പിടിച്ചെടുത്തത് ആറ് പാസ്‌പോര്‍ട്ടുകളും നാല് ഫോണും; പാക് യുവതിയുടേത് പ്രണയമോ പ്രണയക്കെണിയോ?

പിടിച്ചെടുത്തത് ആറ് പാസ്‌പോര്‍ട്ടുകളും നാല് ഫോണും; പാക് യുവതിയുടേത്  പ്രണയമോ പ്രണയക്കെണിയോ?

ലക്‌നൗ: പബ്ജിയിലൂടെ പരിചയപ്പെട്ട നോയിഡക്കാരനായ സച്ചിന്‍ മീണയെന്ന യുവാവിനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍വഴി ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ സ്വദേശിനി സീമ ഹൈദറിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ പൊലീസിന് സംശയം.

അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലില്‍ ഇവരില്‍ നിന്ന് ആറ് പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തതോടെയാണ് പൊലീസിന്റെ സംശയം ബലപ്പെട്ടത്. ഇതില്‍ ഒരെണ്ണത്തിലെ വിലാസവും പൂര്‍ണവുമല്ല. ഇതോടെയാണ് ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം തുടങ്ങിയത്. സച്ചിന് പിന്നാലെ അയാളുടെ മാതാപിതാക്കളെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സ്‌ക്വാഡും സീമ ഹൈദറിനെ ചോദ്യം ചെയ്യുന്നുണ്ട്. സീമയുടെ പക്കല്‍ നിന്ന് രണ്ട് വീഡിയോ കാസറ്റുകളും നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ കാസറ്റിലെ ഉള്ളടക്കം എന്താണെന്ന് വ്യക്തമല്ല.

അടുത്തിടെയാണ് സീമ ഹൈദര്‍ എന്ന മുപ്പതുകാരി ഇന്ത്യയിലെത്തിയത്.പബ്ജിയിലൂടെ പരിചയപ്പെട്ട, ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന കാമുകന്‍ സച്ചിന്‍ മീണയെ (25) വിവാഹം കഴിക്കാനാണ് നാല് മക്കള്‍ക്കൊപ്പം അനധികൃതമായി ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്.

ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. സച്ചിനൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് യുവതി ജയില്‍ മോചിതയായതിന് പിന്നാലെ പ്രതികരിച്ചിരുന്നു.

സീമയുടെ ഭര്‍ത്താവ് ഗുലാം ഹൈദര്‍ ഇപ്പോള്‍ സൗദി അറേബ്യയിലാണുള്ളത്. മക്കളെക്കുറിച്ച് ആശങ്കയുണ്ടെന്നും സീമ മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നുവെന്നും പാകിസ്ഥാനിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗുലാം ഹൈദര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.