'പുതുപ്പള്ളിയുടെയും എന്റെയും നഷ്ടം നികത്താനാകാത്തത്'; ജനങ്ങളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍

 'പുതുപ്പള്ളിയുടെയും എന്റെയും നഷ്ടം നികത്താനാകാത്തത്'; ജനങ്ങളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍

കോട്ടയം: ജനങ്ങളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കിയെന്ന് കരുതുന്നുണ്ടോ അതോ മനസിലേക്ക് കുടിയിരുത്തുകയാണോ ചെയ്തതെന്ന ചോദ്യത്തിന്- കേരളം ഉമ്മന്‍ചാണ്ടിയെ മനസിലേക്ക് കുടിയിരുത്തുകയാണ് ചെയ്തതെന്നും വന്നവരെല്ലാം അദ്ദേഹത്തിന്റെ ഒരു പതിപ്പ് തങ്ങളുടെ മനസില്‍ പതിപ്പിച്ചിരിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പുതുപ്പള്ളി എത്തുന്നത് വരെയുള്ള ജനങ്ങളുടെ സാന്നിധ്യംകൊണ്ട് താന്‍ വിഷമം അറിഞ്ഞിരുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇനി ഒരു ഉമ്മന്‍ ചാണ്ടി ഉണ്ടാകുമോ എന്ന ചോദ്യത്തിന്- ഇനി ഒരു ഉമ്മന്‍ചാണ്ടി ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ വിടവ് നികത്താന്‍ ആര്‍ക്ക് സാധിക്കും എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.

നിലവില്‍ താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയാണ്. നാഷണല്‍ ഔട്ട്റീച്ച് സെല്ലിന്റെ ചെയര്‍മാനാണ്. അതാണ് പാര്‍ട്ടി എന്നെ ഏല്‍പിച്ചിരിക്കുന്ന ദൗത്യം. അത് ഞാന്‍ ചെയ്യും. ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനാകണം എന്ന് പാര്‍ട്ടി പറഞ്ഞാല്‍, എന്തായിരിക്കും പ്രതികരണം എന്ന ചോദ്യത്തിന് അങ്ങനെയൊരു തീരുമാനം ഇല്ലല്ലോ, അപ്പോള്‍ ആലോചിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ചാണ്ടി ഉമ്മനെ ആരാക്കണം എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം എന്ന ചോദ്യത്തിന് തന്റെ ആഗ്രഹത്തിന് അദ്ദേഹം വിട്ടുതന്നു എന്നായിരുന്നു മറുപടി. അതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഒന്നും അടിച്ചേല്‍പിക്കില്ലായിരുന്നു. തന്റെ ചെറുപ്പം തൊട്ട് രാഷ്ട്രീയമായിരുന്നു മനസില്‍. അതിന് പ്രചോദനമായത് രണ്ടുപേരാണ്. ഒന്ന് പിതാവ് ഉമ്മന്‍ ചാണ്ടിയും രണ്ടാമത്തേത് രാജീവ് ഗാന്ധിയും.

പുതുപ്പള്ളിക്കാരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന്- നിങ്ങളുടെ നഷ്ടം വലിയ നഷ്ടം തന്നെയാണ്. എന്റെ നഷ്ടം പോലെ തന്നെ അത് നികത്താനാകാത്തതാണെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.