ശക്തമായ പൊലീസ് സംരക്ഷണം: 100 വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് തമിഴ്‌നാട്ടിലെ ദളിതര്‍

 ശക്തമായ പൊലീസ് സംരക്ഷണം: 100 വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് തമിഴ്‌നാട്ടിലെ ദളിതര്‍

ചെന്നൈ: തമിഴ്നാട്ടില്‍ 100 വര്‍ഷത്തിന് ശേഷം ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ ക്ഷേത്രത്തില്‍ ശക്തമായ പൊലീസ് സംരക്ഷണത്തിലാണ് ആളുകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചെല്ലങ്കുപ്പം ഗ്രാമത്തിലെ മാരിയമ്മന്‍ ക്ഷേത്രത്തിലാണ് നിരവധി ദളിത് കുടുംബങ്ങള്‍ ആദ്യമായി ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

നവദമ്പതികള്‍ ക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്നതെല്ലാം നല്‍കുമെന്നാണ് ഇവിടുത്തെ വിശ്വാസം. എന്നാല്‍ ഇത്രയും കാലം അതിന് ഞങ്ങളെ അനുവദിച്ചിരുന്നില്ലെന്ന് 50 വയസുള്ള ദളിത് സ്ത്രീ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ദളിതര്‍ തങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കി. തുടര്‍ന്ന് ബുധനാഴ്ച ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം മറ്റ് സമുദായങ്ങളില്‍ നിന്ന് ഇതുവരെ പ്രതിഷേധമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഗ്രാമത്തില്‍ വന്‍ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിട്ടുള്ളത്. തുടര്‍ന്ന് വെല്ലൂര്‍ റേഞ്ച് ഡിഐജി എം.എസ് മുത്തുസാമിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ഗ്രാമത്തില്‍ നിലയുറപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.