ഗ്യാന്‍വാപി മസ്ജിദില്‍ ത്രിശൂലം, സ്വസ്തിക പോലുള്ള ചിഹ്നങ്ങള്‍; വീഡിയോയും ചിത്രങ്ങളും ശേഖരിച്ച് പുരാവസ്തു ഗവേഷകര്‍

ഗ്യാന്‍വാപി മസ്ജിദില്‍ ത്രിശൂലം, സ്വസ്തിക പോലുള്ള ചിഹ്നങ്ങള്‍; വീഡിയോയും ചിത്രങ്ങളും ശേഖരിച്ച് പുരാവസ്തു ഗവേഷകര്‍

ന്യൂഡല്‍ഹി: വാരണാസിയിലെ ക്ഷേത്രത്തിന് മുകളിലൂടെയാണോ ഗ്യാന്‍വാപി മസ്ജിദ് നിര്‍മ്മിച്ചതെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ സര്‍വേ ഇന്നലെ നടന്നിരുന്നു. ഗ്യാന്‍വാപി സമുച്ചയത്തിന്റെ ചുമരുകളിലും തൂണുകളിലും ത്രിശൂലം, സ്വസ്തിക, മണി, പുഷ്പം പോലുള്ള ചിഹ്നങ്ങള്‍ കണ്ടെത്തിയതായി പുരാവസ്തു ഗവേഷണ വകുപ്പ്. അവയുടെ വീഡിയോയും ചിത്രങ്ങളും ശേഖരിച്ചിട്ടുണ്ട്.

ഇന്നലെ പ്രധാനമായും ചുമരുകളിലും തൂണുകളിലുമാണ് പുരാവസ്തു ഗവേഷണ വകുപ്പ് പരിശോധന നടത്തിയത്. മസ്ജിദിലെ തൂണുകളുടെയും താഴികക്കുടങ്ങളുടെയും കാലപ്പഴക്കവും നിര്‍മ്മാണ ശൈലിയും പരിശോധിച്ചു. സര്‍വേ നടക്കുമ്പോള്‍ മസ്ജിദിന്റെ പരിസരത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

ആദ്യ ദിവസം ഏഴുമണിക്കൂറോളം സര്‍വേ നീണ്ടു. പുരാവസ്തു ഗവേഷണ വകുപ്പില്‍ നിന്ന് 37 പേരും ഐഐടിയിലെ വിദഗ്ദ സംഘങ്ങളും ഉള്‍പ്പെടെ 41 അംഗങ്ങള്‍ സര്‍വേയുടെ ടീമില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും സര്‍വേ ആരംഭിച്ചു. രാവിലെ ഒന്‍പതിന് ആരംഭിച്ച സര്‍വേ ഉച്ചയ്ക്ക് 12.30 വരെ തുടര്‍ന്നു. ശേഷം ഉച്ചയ്ക്ക് 2.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ തുടരും.

ഇന്ന് ഗ്യാന്‍വാപി മസ്ജിദിലെ ഭൂഗര്‍ഭ അറകളില്‍ സര്‍വേ നടക്കാന്‍ സാധ്യതയുണ്ട്. വിഗ്രഹങ്ങള്‍ ഭൂഗര്‍ഭ അറകളില്‍ കാണുമെന്ന് ഹര്‍ജിക്കാരില്‍ ഒരാള്‍ പറഞ്ഞതായി മുന്‍പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദില്‍ ശാസ്ത്രീയ സര്‍വേ പൂര്‍ത്തിയാക്കാന്‍ വാരണാസി കോടതി വെള്ളിയാഴ്ച എഎസ്‌ഐയ്ക്ക് നാലാഴ്ച അധിക സമയം അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

17-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശ പ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന വാദം ശാസ്ത്രീയമായി പരിശോധിക്കാന്‍ ജില്ലാ കോടതി നിര്‍ദേശിച്ചതിന്റെ ഭാഗമായാണ് സര്‍വേ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.