വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി നേതാവ് മരണപ്പെട്ടു: ബംഗ്ലാദേശില്‍ വീണ്ടും കലാപം; മാധ്യമ സ്ഥാപനങ്ങള്‍ക്ക് തീയിട്ടു

വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി നേതാവ് മരണപ്പെട്ടു: ബംഗ്ലാദേശില്‍ വീണ്ടും കലാപം; മാധ്യമ സ്ഥാപനങ്ങള്‍ക്ക് തീയിട്ടു

ധാക്ക: വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി നേതാവിന്റെ മരണത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും കലാപം. ഇങ്ക്വിലാബ് മഞ്ച് നേതാവും പൊതു തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്.

കഴിഞ്ഞ ആഴ്ചയാണ് ഉസ്മാന്‍ ഹാദിയുടെ തലയില്‍ അജ്ഞാതരുടെ വെടിയേറ്റത്. തുടര്‍ന്ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ച് വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് മുഖംമൂടി ധരിച്ചെത്തിയ ആക്രമികള്‍ വെടിയുതിര്‍ത്തത്.

ഇയാളുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രോഥം അലോയുടേയും ദി ഡെയ്‌ലി സ്റ്റാറിന്റേയും ധാക്കയിലെ ഓഫീസിനിന് നേരെയും ആക്രമണം ഉണ്ടായി. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് മാധ്യമ പ്രവര്‍ത്തകരടക്കം കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്തേക്ക് നയിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിന് മുന്നില്‍ ഉണ്ടായിരുന്ന നേതാവാണ് ഷെരീഫ് ഉസ്മാന്‍ ഹാദി. മരണ വാര്‍ത്ത അറിഞ്ഞെത്തിയ പ്രതിഷേധക്കാര്‍ രാത്രി വൈകിയും തെരുവില്‍ നിലയുറപ്പിച്ചിരുന്നു. ധാക്കയിലെ ഷാബാഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തടിച്ചു കൂടിയ പ്രക്ഷോഭക്കാര്‍ വന്‍ തോതില്‍ അക്രമങ്ങളും അഴിച്ചുവിട്ടു. കുറ്റവാളിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും പ്രക്ഷോഭക്കാര്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.