കലാപം തടയാന്‍ ശ്രമിക്കുന്നില്ല; മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി പീപ്പിള്‍സ് അലയന്‍സ്: ബിജെപിക്ക് തിരിച്ചടി

കലാപം തടയാന്‍ ശ്രമിക്കുന്നില്ല; മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി പീപ്പിള്‍സ് അലയന്‍സ്: ബിജെപിക്ക് തിരിച്ചടി

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരിലേക്ക് കൂടുതല്‍ സൈനികര്‍.

ഇംഫാല്‍: കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ ബീരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുക്കി പീപ്പിള്‍സ് അലയന്‍സ് (കെ.പി.എ). രണ്ട് എം.എല്‍.എമാരാണ് പാര്‍ട്ടിക്കുള്ളത്.

മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പിന്തുണ പിന്‍വലിച്ചത്. കെ.പി.എ പിന്തുണ പിന്‍വലിച്ചതുകൊണ്ട് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവില്ല എന്നത് ബിജെപിക്ക് ആശ്വാസമാണ്.

അതേസമയം മണിപ്പൂരിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിച്ചു. അര്‍ധ സൈനിക വിഭാഗങ്ങളായ സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ വിഭാഗങ്ങളിലെ പത്ത് കമ്പനികളെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചത്. ഇതുവഴി 900 ലധികം സൈനികര്‍ കൂടി മണിപ്പൂരിലെത്തും.

പത്ത് കമ്പനി സുരക്ഷാ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച രാത്രിയോടെ ഇംഫാലില്‍ എത്തിച്ചേര്‍ന്നിരുന്നു. മണിപ്പുരില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. വിവിധ ജില്ലകളിലായി അംഗങ്ങളെ സേന വിന്യസിക്കും.

മെയ് മൂന്നിന് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം നാല്‍പ്പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും മണിപ്പൂരില്‍ വിന്യസിച്ചത്. പട്ടാളം, അസം റൈഫിള്‍സ്, സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സ് എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു ഇക്കൂട്ടത്തിലുണ്ടായിരുന്നത്.

അതിനിടെ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തിച്ച സംഭവത്തില്‍ അഞ്ച് പോലീസുദ്യോസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് പോലീസ് പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.