ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പിച്ച് മോഡലായി; ആത്മവിശ്വാസം കൊണ്ട് ഫാഷന്‍ ലോകം കീഴടക്കിയ സുന്ദരി

ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പിച്ച് മോഡലായി; ആത്മവിശ്വാസം കൊണ്ട് ഫാഷന്‍ ലോകം കീഴടക്കിയ സുന്ദരി

കേറ്റ് ഗ്രാന്‍ഡ്, ഈ പേര് പലര്‍ക്കും അപരിചിതമായിരിക്കും. എന്നാല്‍ ഫാഷന്‍ റാമ്പുകളിലെ ചരിത്രം പോലും മാറ്റിമറിച്ച മിടുക്കിയാണ് കേറ്റ് ഗ്രാന്‍ഡ്. അയര്‍ലണ്ട് സ്വദേശിനിയായ കേറ്റ് ഗ്രാന്‍ഡ് വെല്ലുവിളികളെ ആത്മവിശ്വാസംകൊണ്ട് നേരിട്ടു. ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പിച്ച് സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ സുന്ദരി എന്നും കേറ്റ് ഗ്രാന്‍ഡിനെ വിശേഷിപ്പിക്കാം. ലോകത്തില്‍ തന്നെ അറിയപ്പെടുന്ന ബെല്‍ഫാസ്റ്റ് ഫാഷന്‍ വീക്കിന്റെ റാമ്പിലടക്കം ചുവടുവെച്ചിട്ടുണ്ട് കേറ്റ്. അനേകര്‍ക്ക് പ്രചോദനം നല്‍കുന്നുണ്ട് ഈ ജീവിതം.  

മോഡലിങ് രംഗത്ത് ശ്രദ്ധേയമായ കേറ്റ് ഫാഷന്‍ റാമ്പുകളില്‍ നിറഞ്ഞ ചിരിയോടെ നടന്നു വരുമ്പോള്‍ ആരും ഹൃദയംകൊണ്ട് അഭിനന്ദിച്ചു പോകും. ചിലപ്പോള്‍ എഴുന്നേറ്റ് നിന്നുപോലും കൈയടിച്ചു എന്നും വരും. കേറ്റ് ഗ്രാന്‍ഡിന്റെ കണ്ണുകളിലേക്ക് ഒന്നു നോക്കിയാല്‍ മതി. നിറഞ്ഞ ശോഭയോടെ പ്രതിഫലിക്കുന്ന ആത്മവിശ്വാസം ആ കണ്ണുകളില്‍ തെളിയുന്നു.

ഇനി കേറ്റിന്റെ ജീവിതത്തെ കുറിച്ച്...., കുട്ടിക്കാലം മുതല്‍ക്കേ ഡൗണ്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥ കേറ്റിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി. എന്നാല്‍ വെല്ലുവിളികളോട് തോല്‍ക്കാന്‍ തയാറായിരുന്നില്ല കേറ്റ്. അവള്‍ ചെറുപ്പം മുതല്‍ക്കെ സ്വപ്‌നങ്ങള്‍ കണ്ടു. ജീവിതത്തിന് നിറം പകരുന്ന മനോഹര സ്വപ്‌നങ്ങള്‍. തുടക്കത്തില്‍ ഫാഷനോടുള്ള ഈ സുന്ദരിയുടെ താല്‍പര്യം തിരിച്ചറിഞ്ഞത് അമ്മയായ ഡിയാഡ്രേ ആണ്. തന്റെ മകള്‍ക്ക് നല്‍കുന്ന സന്തോഷത്തേക്കാള്‍ മറ്റൊന്നിനും വില കല്‍പിച്ചിരുന്നില്ല ആ അമ്മ.


ഒരിക്കല്‍ സ്വന്തം നാട്ടില്‍വെച്ചു നടന്ന ഒരു ചാരിറ്റി ഫാഷന്‍ ഷോയില്‍ മകളെ പങ്കെടുപ്പിച്ച ഡിയാഡ്രോ കരുതിയത് അവളുടെ ഫാഷന്‍ ഭ്രമം അതോടെ തീരുമെന്നായിരുന്നു. എന്നാല്‍ അവിടംകൊണ്ടൊന്നും തീര്‍ന്നില്ല കേറ്റിന്റെ ഫാഷന്‍ താല്‍പര്യങ്ങള്‍. ഡൗണ്‍ സിന്‍ഡ്രോം ബാധിതയായ ഓസ്ട്രേലിയന്‍ മോഡല്‍ മാഡിലിന്‍ സ്റ്റുവര്‍ട്ടായിരുന്നു കേറ്റിന്റെ റോള്‍ മോഡല്‍. തന്റെ മകളുടെ സ്വപ്നങ്ങളുടെ ആഴം മനസ്സിലാക്കിയ അമ്മ അവള്‍ക്കൊപ്പം നിന്നും, കൂടുതല്‍ കരുത്ത് പകര്‍ന്നുകൊണ്ട്. മകളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ ആ അമ്മ നന്നായി പ്രയത്‌നിച്ചു എന്നു വേണം പറയാന്‍.

കേറ്റിന്റെ ഫോട്ടോകളുമായി അനേകം പരസ്യ കമ്പനികളെയും ഫാഷന്‍ മാസികകളെയും സമീപിക്കുകയായിരുന്നു ആ അമ്മ ആദ്യം ചെയ്തത്. എന്നാല്‍ എല്ലായിടത്തുനിന്നും അവര്‍ക്ക് ലഭിച്ചത് നിരാശകള്‍ മാത്രമാണ്. അങ്ങനെയിരിക്കെ അവസാന പരിശ്രമം എന്ന നിലയില്‍ കേറ്റിന്റെ ഫാഷന്‍ ഭ്രമത്തെക്കുറിച്ച് ഒരു കുറിപ്പെഴുതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒപ്പം കേറ്റിന്റെ ചിത്രങ്ങളും. പിന്നെ നടന്നതെല്ലാം പെട്ടെന്നായിരുന്നു. കേറ്റ് വളരെ വേഗം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.

വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു. നിരവധി ഫാഷന്‍ വേദികളില്‍ കേറ്റ് ഗ്രാന്‍ഡ് തിളങ്ങുന്ന നക്ഷത്രമായി. ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളും വെല്ലുവിളികളും ഒക്കെ ഉണ്ടാകുമ്പോള്‍ സ്വയം ഉള്‍വലിഞ്ഞ് നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടുന്നവര്‍ അറിയണം കേറ്റിന്റെ ജീവിതം. കാരണം ഈ ജീവിതം നല്‍കുന്ന കരുത്തും പ്രതീക്ഷയും ചെറുതല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.