'ഗ്രോ വാസു കുറ്റക്കാരനല്ല, തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല'; വെറുതെ വിട്ട് കോടതി

'ഗ്രോ വാസു കുറ്റക്കാരനല്ല, തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല'; വെറുതെ വിട്ട് കോടതി

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ (94) കോടതി വെറുതേ വിട്ടു. കുന്ദമംഗലം  ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഗ്രോ വാസു കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി പ്രതിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി.

2016ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നതിനെതിരെ കോഴിക്കോട് മെഡി. കോളജ് മോര്‍ച്ചറിക്ക് മുമ്പില്‍ പ്രതിഷേധിച്ച കേസില്‍ ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പലവട്ടം ഉണ്ടായെങ്കിലും കോടതി നടപടികളോട് അദ്ദേഹം സഹകരിച്ചിരുന്നില്ല. അറസ്റ്റ് ചെയ്ത് ഹാജരാക്കിയപ്പോള്‍ ജാമ്യമെടുക്കാനോ കുറ്റം സമ്മതിച്ച് തീര്‍പ്പാക്കാനോ തയ്യാറാവാത്തതിനാലാണ് ജയിലിലടച്ചത്.

മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ സംഘം ചേര്‍ന്നതിനും മാര്‍ഗ തടസം സൃഷ്ടിച്ചതിനും മെഡിക്കല്‍ കോളജ് പൊലീസെടുത്ത കേസിലായിരുന്നു അറസ്റ്റ്. സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനാല്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് കോടതി നല്‍കിയ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

പിഴ അടക്കില്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നുമായിരുന്നു അദേഹത്തിന്റെ നിലപാട്. തനിക്കെതിരെ കേസ് എടുത്തത് തന്നെ തെറ്റാണെന്നാണ് വാസു വ്യക്തമാക്കിയിരുന്നത്. അദേഹം ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നത് തടയാന്‍ പൊലീസ് തൊപ്പികൊണ്ട് മുഖം മറച്ച് ജീപ്പിലേയ്ക്ക് തള്ളിക്കയറ്റിയതിനും മുദ്രാവാക്യം വിളിക്കുന്നത് ബലം ്പ്രയോഗിച്ച് തടഞ്ഞതും ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അദേഹത്തിനെതിരായുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.

51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആള്‍മാറാട്ടവും വ്യാജരേഖാ നിര്‍മ്മാണവും നടത്തുന്ന സിപിഎം ബന്ധുക്കളും പൊലീസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് വന്ദ്യവയോധികനോട് പൊലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നതെന്ന് വി.ഡി സതീശന്‍ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.