ഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെ തീപിടിത്തം; വരനും വധുവും ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ മരിച്ചു; 150ലധികം പേര്‍ക്ക് പരിക്ക്

ഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെ തീപിടിത്തം; വരനും വധുവും ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ മരിച്ചു; 150ലധികം പേര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖില്‍ ക്രിസ്ത്യന്‍ വിവാഹസല്‍ക്കാരത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ വന്‍ ദുരന്തം. വടക്കന്‍ ഇറാഖിലെ നിനവേ പ്രവശ്യയിലെ അല്‍-ഹംദാനിയ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായ അപകടത്തില്‍ വധൂവരന്മാരുള്‍പ്പെടെ 113പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 150ലധികം പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് വഴിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹ വേദിയിലെ അലങ്കാരങ്ങളാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് വിലയിരുത്തല്‍.


തീപടര്‍ന്ന് കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നു വീണതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്ന് ഇറാഖ് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. നിലവാരം കുറഞ്ഞ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചതിന്റെ ഫലമായാണ് ഹാളിന്റെ ഭാഗങ്ങള്‍ തകര്‍ന്നു വീണതെന്നും അവര്‍ വ്യക്തമാക്കി. അഗ്‌നിശമന സേനാംഗങ്ങള്‍ തകര്‍ന്ന കെട്ടിടത്തിനു മുകളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദൃശ്യങ്ങളും ഇറാഖി പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഇറാഖ് പ്രാദേശിക സമയം 10.45-നാണ് തീപിടുത്തമുണ്ടായത്. ഈ സമയം നൂറുകണക്കിന് ആളുകള്‍ ഹാളിനുള്ളില്‍ ആഘോഷത്തിലായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ''ഹാളില്‍ നിന്ന് തീപടര്‍ന്നതോടെ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ സാധിച്ചത്'' അപകടത്തില്‍ നിന്ന് രക്ഷപെട്ട ഇമദ് യോഹന എന്ന മുപ്പത്തിനാലുകാരനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകട സ്ഥലത്തേയ്ക്ക് ആരോഗ്യ പ്രവര്‍ത്തകരെയും ആംബുലന്‍സുകളെയും അയച്ചതായി ഇറാഖ് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പെട്ടവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി ഉറപ്പ് നല്‍കി. പരുക്കേറ്റവരെ നിനവേ മേഖലയിലുള്ള ആശുപത്രികളില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.