ഗൂഗിള്‍ മാപ്പില്‍ നോക്കി ആപ്പിലാകരുത്! ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗൂഗിള്‍ മാപ്പില്‍ നോക്കി ആപ്പിലാകരുത്! ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഗൂഗിള്‍ മാപ്പിനും തെറ്റുപറ്റാമെന്ന് നിരവധി വാര്‍ത്തകളിലൂടെ നാം മനസിലാക്കിയിട്ടുള്ളതാണ്. ഇന്നലെ കൊച്ചിയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകവേ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടു ഡോക്ടര്‍മാര്‍ മരിച്ചതാണ് ഇതുമായി ബന്ധപ്പെട്ട ഒടുവിലത്തെ സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ കനത്തമഴ കാരണം കാഴ്ച മറഞ്ഞതാകാം അപകടകാരണമെന്നാണ് നിഗമനം.

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ്. മുന്‍പ് മൈല്‍ കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്‍ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമാകണമെന്നില്ലെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
അപകട സാദ്ധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം. രാത്രികാലങ്ങളില്‍ GPS സിഗ്‌നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ടെന്നും കേരള പൊലീസ് പങ്കുവെച്ച മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഗൂഗിള്‍ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്ന വാര്‍ത്തകള്‍. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ്. മുന്‍പ് മൈല്‍ കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്‍ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍.

ആധുനികകാലത്ത് ഡ്രൈവിങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്പ്. എന്നാല്‍ പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലുംഅപകടം സൃഷ്ടിക്കുന്നു.

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ :

വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്. ഇത് ഗൂഗിള്‍ മാപ്പ് പറഞ്ഞു തന്നെന്നു വരില്ല.

മണ്‍സൂണ്‍ കാലങ്ങളില്‍, ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായി ക്കൊള്ളണമെന്നില്ല.

തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലൂടെയും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിള്‍ മാപ്പ് നയിച്ചേക്കാം. എന്നാല്‍ നമ്മെ അത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊള്ളണമെന്നില്ല.
അപകട സാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

രാത്രികാലങ്ങളില്‍ GPS സിഗ്‌നല്‍ നഷ്ടപ്പെട്ട് ചിലപ്പോള്‍ വഴി തെറ്റാനിടയുണ്ട്.

സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മനപൂര്‍വ്വമോ അല്ലാെതയൊ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

സിഗ്‌നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ നേരത്തെ തന്നെ റൂട്ട് സേവ് ചെയ്യാം.

മാപ്പില്‍ യാത്രാ രീതി സെലക്ട് ചെയ്യാന്‍ മറക്കരുത്. നാലു ചക്രവാഹനങ്ങള്‍, ഇരു ചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍ നടയാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ ഏതാണെന്ന് വച്ചാല്‍ അത് തിരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ലല്ലോ.. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.
ഒരു സ്ഥലത്തേക്ക് പോകാന്‍ രണ്ട് വഴികളുണ്ടാകും. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നല്‍കിയാല്‍ വഴി തെറ്റുന്നത് ഒഴിവാക്കാം.

വഴി തെറ്റിയാല്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചു തരിക. എന്നാല്‍ ഈ വഴി ചിലപ്പോള്‍ ഫോര്‍ വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നില്ല.

ഗതാഗത തടസം ശ്രദ്ധയില്‍പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനില്‍ add or fix road എന്ന ഓപ്ഷന്‍ വഴി പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാം. ഗൂഗിള്‍ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗിളിനെ അറിയിക്കാം.

അത്യാവശ്യം വന്നാല്‍ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കാന്‍ മറക്കേണ്ട. ശുഭയാത്ര.. സുരക്ഷിതയാത്ര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.