ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ്: അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പ്: അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസിന്റെ പേരില്‍ നടന്ന നിയമന തട്ടിപ്പില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.

നിയമന തട്ടിപ്പ് കേസിലെ ഇടനിലക്കാരില്‍ ഒരാളായ റഹീസിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വ്യാജ ഇ മെയില്‍ ഐ.ഡി ഉണ്ടാക്കിയത് റഹീസ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പരാതിക്കാരനായ ഹരിദാസും പ്രതികളും അഖില്‍ മാത്യുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിദാസിനെ വഞ്ചിച്ച് പ്രതികള്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേസില്‍ ഉള്‍പ്പെട്ട അഖില്‍ സജീവനും സംഘവും മറ്റുചില നിയമന തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായി നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയതായും ചോദ്യം ചെയ്തതില്‍ നിന്നുള്‍പ്പെടെ പൊലീസ് കണ്ടെത്തി. റഹീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടുതല്‍ നിയമന തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.