മധ്യപ്രദേശും തെലങ്കാനയും ഛത്തീസ്ഗഡും കോണ്‍ഗ്രസ് പിടിക്കും; രാജസ്ഥാനില്‍ ബിജെപി, മിസോറമില്‍ തൂക്ക് മന്ത്രിസഭ: അഭിപ്രായ സര്‍വേ

മധ്യപ്രദേശും തെലങ്കാനയും ഛത്തീസ്ഗഡും കോണ്‍ഗ്രസ് പിടിക്കും; രാജസ്ഥാനില്‍ ബിജെപി, മിസോറമില്‍ തൂക്ക് മന്ത്രിസഭ: അഭിപ്രായ സര്‍വേ

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം.

എബിപി-സിവോട്ടര്‍ നടത്തിയ സര്‍വേയില്‍ മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. രാജസ്ഥാന്‍ ബിജെപി തിരിച്ചിപിടിക്കുമെന്നും മിസോറമില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വേ പ്രവചിക്കുന്നു.

രാജസ്ഥാനില്‍ ബിജെപി മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്. 200 നിയമസഭാ സീറ്റുകളില്‍ ബിജെപിക്ക് 127 മുതല്‍ 137 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവല്‍കരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷം 101 സീറ്റുകളാണ്. കോണ്‍ഗ്രസ് 59 മുതല്‍ 69 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവര്‍ ആറ് സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചനം.


മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍ തൂക്കമാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. 230 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് 113 മുതല്‍ 125 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം.

ബിജെപിക്ക് 104 മുതല്‍ 116 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. ബിഎസ്പിക്ക് രണ്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും മറ്റുള്ള പാര്‍ട്ടികള്‍ മൂന്ന് സീറ്റുകള്‍ സ്വന്തമാക്കിയേക്കാമെന്നും സര്‍വേ സൂചിപ്പിക്കുന്നു.

തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രവചനം. നിലവിലെ ഭരണ കക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) യും കോണ്‍ഗ്രസും തമ്മില്‍ കനത്ത മത്സരമാകും തെലങ്കാനയില്‍ നടക്കുക. കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍ വരെ നേടും.

ബിആര്‍എസിന് 43 മുതല്‍ 55 സീറ്റുകള്‍ വരെ മാത്രമെ നേടാന്‍ കഴിയൂ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചാല്‍പ്പോലും ബിജെപിക്ക് അഞ്ച് മുതല്‍ 11 വരെ സീറ്റുകള്‍വരെ മാത്രമെ ലഭിക്കൂവെന്നും സര്‍വേ പ്രവചിക്കുന്നു.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം മത്സരം കടുക്കും. ആകെയുള്ള 90 സീറ്റുകളില്‍ 39 മുതല്‍ 45 വരെയാണ് ബിജെപിക്കുള്ള സാധ്യത. 45 മുതല്‍ 51 വരെ സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മറ്റു പാര്‍ട്ടികള്‍ക്ക് പരമാവധി രണ്ട് സീറ്റുകള്‍ വരെ ലഭിക്കും.

മിസോറമില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. പ്രധാന രാഷ്ട്രീയകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് (എംഎന്‍എഫ്) 13 മുതല്‍ 17 വരെയും കോണ്‍ഗ്രസിന് 10 മുതല്‍ 14 വരെയും സോറം പീപ്പിള്‍സ് മൂവ്മെന്റിന് (സെഡ്പിഎം) ഒമ്പത് മുതല്‍ 13 വരെയും സീറ്റുകള്‍ ലഭിക്കാം.

മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വരെയും സീറ്റുകള്‍ ലഭിക്കാമെന്നാണ് എബിപിയുടെ അഭിപ്രായ വോട്ടെടുപ്പ് പറയുന്നത്. ആകെയുള്ള 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.