ഇസ്രയേല്‍ സൈന്യത്തില്‍ ഇന്ത്യന്‍ വനിതാ പോരാട്ട വീര്യം; നിഷയും റിയയും ഗുജറാത്തില്‍ നിന്ന് ഇസ്രയേലിലെത്തിയവര്‍

ഇസ്രയേല്‍ സൈന്യത്തില്‍ ഇന്ത്യന്‍ വനിതാ പോരാട്ട വീര്യം; നിഷയും റിയയും ഗുജറാത്തില്‍ നിന്ന് ഇസ്രയേലിലെത്തിയവര്‍

ന്യൂഡല്‍ഹി: ഹമാസിനെതിരെ കരയുദ്ധം കൂടി ആരംഭിക്കാനൊരുങ്ങുന്ന ഇസ്രയേല്‍ സേനയില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍. ഗുജറാത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്രയേലില്‍ കുടിയേറിയതാണ് ഇവരുടെ കുടുംബം.

കമ്മ്യൂണിക്കേഷന്‍ ആന്റ് സൈബര്‍ സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥയും ഫ്രണ്ട് ലൈന്‍ യൂണിറ്റിന്റെ ചുമതലയുമുള്ള നിഷയും കമാന്‍ഡോ പരിശീലനം നേടുന്ന റിയയുമാണ് ഈ യുവതികള്‍. ഇസ്രയേല്‍ സൈന്യത്തില്‍ സ്ഥിര നിയമനത്തിനുള്ള പരിശീലനത്തിലാണ് റിയയിപ്പോള്‍.

നിഷയുടെയും റിയയുടെയും പിതാക്കന്‍മാരായ ജീവാഭായ് മുലിയാസിയയും സാവ്ദാസ് ഭായ് മുലിയാസിയയും ഗുജറാത്തിലെ കൊത്താഡി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്രയേലിലേയ്ക്ക് കുടിയേറി പൗരത്വം നേടുകയും ചെയ്തു. ടെല്‍ അവീവില്‍ കട നടത്തുകയാണ് ജീവാഭായ്.

ലെബനന്‍, സിറിയ, ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തികളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മകള്‍ നിഷ ഇസ്രയേല്‍ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതായി ജീവാഭായ് പറഞ്ഞു. കഴിഞ്ഞ തവണ ടെല്‍ അവീവ് സന്ദര്‍ശിച്ചപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഭാര്യയും ജീവഭായുടെ വീട്ടിലെത്തിയിരുന്നു.

ഇസ്രയേലില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടതുണ്ട്. പുരുഷന്‍മാര്‍ക്ക് രണ്ട് വര്‍ഷവും എട്ട് മാസവും സ്ത്രീകള്‍ക്ക് രണ്ട് വര്‍ഷവുമാണ് നിര്‍ബന്ധിത സൈനിക സേവനത്തിന്റെ കാലാവധി.

ശാരീരിക-മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇതില്‍ ഇളവ് നല്‍കുന്നത്. കലാകാരന്‍മാര്‍ക്കും കായിക രംഗത്തുള്ളവര്‍ക്കും 75 ശതമാനം ഇളവ് അനുവദിക്കും. ഇസ്രയേല്‍ പ്രതിരോധ സേനയില്‍ ഏകദേശം തുല്യ അനുപാതത്തിലാണ് സ്ത്രീകളും പുരുഷന്‍മാരുമുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.