പിതാവിന്റെ കൊലപാതകത്തെ കുറിച്ചുള്ള ഒര്‍മകള്‍ പങ്കുവച്ച് വികാരനിര്‍ഭരയായി പ്രിയങ്ക ഗാന്ധി; ഈറനണിഞ്ഞ് സദസ്

പിതാവിന്റെ കൊലപാതകത്തെ കുറിച്ചുള്ള ഒര്‍മകള്‍ പങ്കുവച്ച് വികാരനിര്‍ഭരയായി പ്രിയങ്ക ഗാന്ധി; ഈറനണിഞ്ഞ് സദസ്

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ ചികഞ്ഞെടുത്ത് വികാര നിര്‍ഭരമായ പ്രസംഗവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തമിഴ്‌നാട്ടില്‍ ഡിഎംകെ സംഘടിപ്പിച്ച വനിതാ അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ പ്രിയങ്ക നടത്തിയ പ്രസംഗം ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. മാതാവ് സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

പിതാവ് രാജീവ് ഗാന്ധി 1991 ല്‍ ശ്രീപെരുമ്പത്തൂരില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാനായി ജീവിതത്തിലെ ഏറ്റവും ഇരുള്‍ നിറഞ്ഞ വേളയില്‍ തമിഴ്‌നാട്ടിലെത്തിയപ്പോള്‍ അവിടുത്തെ അമ്മമാര്‍ തങ്ങളെ ചേര്‍ത്തു നിര്‍ത്തിയതിന്റെ കണ്ണീരണിഞ്ഞ ഓര്‍മകളാണ് പ്രിയങ്ക പങ്കുവെച്ചത്.

പ്രിയങ്ക ഗാന്ധിയുടെ പ്രസംഗത്തില്‍ നിന്ന്:

മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാടെന്ന ഈ മണ്ണില്‍ ഞാന്‍ ആദ്യമായി കാലുകുത്തിയത് എന്റെ ജീവിതത്തിലെ ഏറ്റവും ഇരുട്ടേറിയ നിമിഷങ്ങളിലായിരുന്നു. എന്റെ പിതാവിന്റെ ചിതറിത്തെറിച്ച മൃതദേഹം ഏറ്റുവാങ്ങാനാണ് ഞാനെത്തിയത്. എനിക്കന്ന് 19 വയസ് മാത്രമാണ് പ്രായം. എന്റെ അമ്മയാകട്ടെ, ഇപ്പോള്‍ ഞാനെത്തി നില്‍ക്കുന്ന പ്രായത്തിനും കുറച്ചു വര്‍ഷങ്ങള്‍ ഇളപ്പമായിരുന്നു.

വിമാനത്തിന്റെ വാതിലുകള്‍ തുറന്നതും കൂരിരുട്ടിലേക്കായിരുന്നു ആ രാത്രി ഞങ്ങളെ ആനയിച്ചത്. പക്ഷേ അതൊരിക്കലും എന്നെ ഭയപ്പെടുത്താന്‍ പോന്നതായിരുന്നില്ല. കാരണം ഊഹിക്കാന്‍ പറ്റുന്നതില്‍ ഏറ്റവും മോശമായത് അപ്പോഴേക്കും സംഭവിച്ചു കഴിഞ്ഞിരുന്നു.

അതിന് കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പാണ് എന്റെ പിതാവ് കൊല്ലപ്പെട്ടത്. ആ രാത്രിയില്‍ അമ്മയോടൊപ്പം നടക്കുന്നതിനിടെ എനിക്കറിയാമായിരുന്നു, അവരോട് സംസാരിക്കുമ്പോള്‍ ആ വാക്കുകളെല്ലാം എന്റെ ഹൃദയം നുറുക്കുന്നതായിരിക്കുമെന്ന്. എന്നിട്ടും ഞാനവരോട് സംസാരിച്ചുകൊണ്ടിരുന്നു. സന്തോഷത്തിന്റെ പ്രകാശം അവരുടെ കണ്ണുകളില്‍ നിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയെന്ന് അപ്പോള്‍ ഞാനറിഞ്ഞു.

മീനമ്പാക്കം എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ വിമാനത്തിന്റെ പടികള്‍ ഇറങ്ങിക്കൊണ്ടിരിക്കേ ഞെട്ടലും ഏകാന്തതയുമായിരുന്നു ചുറ്റിലും. പെട്ടെന്ന് നീല സാരിയണിഞ്ഞ ഒരുകൂട്ടം സ്ത്രീകള്‍ ഞങ്ങളെ വലയം ചെയ്ത് ചുറ്റും കൂടി. ഞങ്ങളെ തോല്‍പിച്ചു കളഞ്ഞ ദൈവം അവരെ ഞങ്ങളുടെ അടുക്കലേക്ക് പറഞ്ഞയച്ചതു പോലെയാണ് തോന്നിയത്.

വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നവരായിരുന്നു ആ സ്ത്രീകള്‍. അവര്‍ എന്റെ അമ്മയെ സ്വന്തം കൈകളാല്‍ ചേര്‍ത്തു പിടിച്ചു. എന്നിട്ട് അവര്‍ക്കൊപ്പം ആശ്വസിപ്പിക്കാനാവാത്ത തരത്തില്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. എന്റെ സ്വന്തം അമ്മമാരെപ്പോലെയാണ് എനിക്കവരെ അനുഭവപ്പെട്ടത്. അവരുടെ പ്രിയപ്പെട്ട ആരെയോ നഷ്ടമായതു പോലെ തകര്‍ന്നവരായിരുന്നു ഞങ്ങളെപ്പോലെ ആ അമ്മമാരുമപ്പോള്‍.

പങ്കുവെക്കപ്പെട്ട ആ കണ്ണീരില്‍ തമിഴ്‌നാട്ടിലെ അമ്മമാരുമായും എന്റെ ഹൃദയവുമായും ഒരു ഗാഢബന്ധം രൂപം കൊള്ളുകയായിരുന്നു. അതെനിക്ക് ഒരിക്കലും വിശദീകരിക്കാനാവാത്തതാണ്, അതുപോലെ ഒരിക്കലും മറക്കാനാവാത്തതും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.