ഇംഗ്ലണ്ടിന് ജയിക്കാന്‍ 230 റണ്‍സ്

ഇംഗ്ലണ്ടിന് ജയിക്കാന്‍ 230 റണ്‍സ്

ലക്‌നൗ: ഇംഗ്ലണ്ടിന് 230 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നായകന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

സൂര്യകുമാര്‍ യാദവ് 49 റണ്‍സ്, കെഎല്‍ രാഹുല്‍ 39 റണ്‍സ് എന്നിവരും നിര്‍ണായക സംഭാവന നല്‍കി. എന്നാല്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന മുന്‍നിരയുടെ തകര്‍ച്ചയാണ് ഇന്ത്യയ്ക്ക് വിനയായത്.

വിരാട് കോലി, ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് കെഎല്‍ രാഹുലുമൊത്ത് രോഹിത് ശര്‍മ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു.

വിലയേറിയ 91 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സഖ്യം ടീമിനെ വന്‍ സ്‌കോറിലെത്തിക്കുമെന്ന് കരുതി. എന്നാല്‍ രാഹുലിനെ മടക്കി വോക്‌സ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസിലൊന്നിച്ച സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു.

ഈ ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത് ശര്‍മ ആദില്‍ റഷീദിന്റെ പന്തില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ പുറത്തായി. 101 പന്തില്‍ 87 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. തുടര്‍ന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ ടീമിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചു. സൂര്യകുമാര്‍ 49 റണ്‍സ് നേടി.

ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി മൂന്നും ആദില്‍ റഷീദ്, ക്രിസ് വോക്‌സ് എന്നിവര്‍ ഈരണ്ടു വിക്കറ്റു വീതവും വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.