ഇന്ത്യയുടെ ഉരുക്കു വനിത: ഇന്ന് ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷിക ദിനം

ഇന്ത്യയുടെ ഉരുക്കു വനിത: ഇന്ന് ഇന്ദിരാ ഗാന്ധിയുടെ  രക്തസാക്ഷിത്വ വാര്‍ഷിക ദിനം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തൊമ്പതാം രക്തസാക്ഷിത്വ ദിനമാണിന്ന്. 1984 ഒക്‌ടോബര്‍ 31 നാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കുന്നു.

ഇന്ദിരാ പ്രിയദര്‍ശിനി അന്ത്യവിശ്രമം കൊള്ളുന്ന ശക്തിസ്ഥലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങി വിവിധ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെട്ട ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സ്വന്തം അംഗ രക്ഷകരായ സത്‌വന്ത് സിങ്്, ബിയാന്ത് സിങ് എന്നിവരുടെ വെടിയേറ്റ് മരിച്ചത്.

സുവര്‍ണ ക്ഷേത്രത്തില്‍ തമ്പടിച്ച സിഖ് തീവ്രവാദികള്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനെ തുടര്‍ന്ന് ഇന്ദിരാ ഗാന്ധിയുടെ അംഗ രക്ഷകരില്‍ സിഖ് സമുദായക്കാരെ ഒഴിവാക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ദിര അതിന് വഴങ്ങിയില്ല. ഇന്ദിരാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ബിയാന്ത് സിങും സത്‌വന്ത് സിങും ചേര്‍ന്ന് 31 റൗണ്ട് വെടിയാണ് ഇന്ദിരയുടെ മേല്‍ ഉതിര്‍ത്തത്.

ഉറച്ച തീരുമാനങ്ങളെടുക്കുകയും അത് നടപ്പാക്കുന്നതിലുള്ള നിശ്ചയദാര്‍ഢ്യവുമായിരുന്നു ഇന്ദിരയുടെ സവിശേഷത. കോണ്‍ഗ്രസ് നേതാവെന്ന നിലയിലും പ്രധാനമന്ത്രിയെന്ന നിലയിലും ഇന്ദിരയെ വ്യത്യസ്തയാക്കിയതും അതു തന്നെയായിരുന്നു. അടിയന്തിരാവസ്ഥാ പ്രഖ്യാപനം ഒരു ഉദാഹരണം മാത്രം.

പഞ്ചാബില്‍ അകാലി ദളിനെ ഒതുക്കാന്‍ ഭിന്ദ്രന്‍ വാലയെ ഉയര്‍ത്തിക്കൊണ്ടു വന്ന ഇന്ദിരയ്ക്ക് അത് തന്നെയാണ് വിനയായി മാറിയതും. ഭിന്ദ്രന്‍ വാല കോണ്‍ഗ്രസ് വിട്ട് തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. അതേ ഭിന്ദ്രന്‍വാലക്കും കൂട്ടര്‍ക്കുമെതിരെ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന സൈനിക ഓപ്പറേഷന്‍ സിഖ് സമുദായത്തിലുണ്ടാക്കിയ മുറിവാണ് ഒടുവില്‍ ഇന്ദിരയുടെ ജീവനെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.