പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു; കളമശേരി സ്ഫോടനത്തില്‍ മരണം നാലായി

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു; കളമശേരി സ്ഫോടനത്തില്‍ മരണം നാലായി

കൊച്ചി: കളമശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയി (61) ആണ് ഇന്ന് രാവിലെ മരിച്ചത്. സ്ഫോടനത്തില്‍ 80 ശതമാനം പൊള്ളലേറ്റ മോളി ജോയി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇതേ തുടര്‍ന്ന് ആലുവ രാജഗിരിയില്‍ നിന്നും റഫര്‍ ചെയ്ത് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. 12 വയസുള്ള പെണ്‍കുട്ടി അടക്കം മൂന്നു പേരാണ് നേരത്തെ മരിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 11 പേരില്‍ മോളിയടക്കം രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഒന്‍പത് പേര്‍ വാര്‍ഡുകളിലുണ്ട്. സ്ഫോടനത്തില്‍ മരിച്ച നാലു പേരും സ്ത്രീകളാണ്. പെരുമ്പാവൂര്‍ സ്വദേശി ലിയോണ പൗലോസ് (55), തൊടുപുഴ വണ്ണപ്പുറം സ്വദേശി കുമാരി (52), മലയാറ്റൂര്‍ സ്വദേശി ലിബിന (12) എന്നിവരാണ് നേരത്തെ മരിച്ചത്.

യഹോവയുടെ സാക്ഷികളുടെ മേഖല കണ്‍വെന്‍ഷന്‍ നടന്ന കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ മാസം 29 നാണ് സ്ഫോടനമുണ്ടായത്. പ്രതി എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നിലവില്‍ റിമാന്‍ഡിലാണ്.

സംഭവത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് അന്നു തന്നെ പൊലീസില്‍ കീഴടങ്ങിയ മാര്‍ട്ടിന്‍, സ്‌ഫോടനം നടത്തിയത് താന്‍ തനിച്ചാണെന്നാണ് ആവര്‍ത്തിച്ചു പറയുന്നത്. പോലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.

ബോംബ് സ്ഫോടനം ആസൂത്രണം മുതല്‍ സ്ഫോടനം വരെയുള്ള സംഭവങ്ങളില്‍ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളടക്കം പരിശോധിച്ചു വരികയാണ്. അതിനായി മാര്‍ട്ടിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ പരിശോധിക്കുന്നുണ്ട്. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, സാക്ഷികള്‍ എന്നിവരുടെ മൊഴിയെടുപ്പും തുടരുന്നുണ്ട്.

മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒരു ദിവസമാണ് ഇയാളുമായി തെളിവെടുപ്പ് നടത്തിയത്. അത്താണിയിലെ തന്റെ ഫ്ളാറ്റില്‍ വെച്ച് എങ്ങനെയാണ് ബോംബ് ഉണ്ടാക്കിയതെന്ന് മാര്‍ട്ടിന്‍ കാണിച്ചു കൊടുത്തിരുന്നു. എന്നാല്‍ മുന്‍പരിചയമില്ലാതെ എങ്ങനെ ബോംബ് നിര്‍മിച്ചുവെന്നും കൃത്യമായി പദ്ധതി ആസൂത്രണം ചെയ്തുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്.

സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലും തമ്മനത്തെ വാടക വീട്ടിലും പെട്രോള്‍ വാങ്ങിയ പമ്പുകളിലും റിമോട്ട്, ബാറ്ററി തുടങ്ങിയവ വാങ്ങിയ കടകളിലുമെല്ലാം ഇനി തെളിവെടുക്കേണ്ടതുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.