ഫിറ്റ്‌നസിന്റെ പുതു പാഠങ്ങള്‍ പകര്‍ന്ന് യാസ്മിന്‍

ഫിറ്റ്‌നസിന്റെ പുതു പാഠങ്ങള്‍ പകര്‍ന്ന് യാസ്മിന്‍

ഷാര്‍ജ: നാല്‍പത്തി രണ്ടാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഫിറ്റ്‌നസ് മേഖലയിലെ രാജ്ഞി എന്നറിയപ്പെടുന്ന യാസ്മിന്‍ കറാച്ചിവാല കായിക ക്ഷമതയുടെ പുത്തന്‍ പാഠങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. ഫിറ്റ്‌നസ് നേടാനുള്ള മാര്‍ഗങ്ങളും, സ്ഥിര വ്യായാമവും ഭക്ഷണ ക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അടക്കമുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു അവര്‍ സദസ്സുമായി സംവദിച്ചത്.

യാസ്മിന്റെ രണ്ടാമത്തെ പുസ്തകമായ 'ദി പെര്‍ഫെക്റ്റ് 10' മേളയിലെ ബുക് ഫോറത്തില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന്, പ്രമുഖ മാധ്യമ പ്രവര്‍ത്തക മഞ്ജു രമണന്‍ പുസ്തകത്തെ കുറിച്ച് സംസാരിച്ചു. സദസ് ആവേശപൂര്‍വമാണ് പരിപാടിയില്‍ പങ്കെടുത്തത്. അപ്രതീക്ഷിതമായി വര്‍ക്കൗട്ട് സെഷനുമുണ്ടായിരുന്നു. പരിശീലന സെഷനില്‍ പങ്കെടുക്കുന്നവര്‍ തുടക്കക്കാരാണോ അല്ലയോ എന്നത് പ്രശ്‌നമല്ല. എല്ലാവര്‍ക്കും ബാധകമായ ചില ഫിറ്റ്‌നസ് നിയമങ്ങളുണ്ട്. അത് പാലിച്ചാല്‍ ആര്‍ക്കും ഫിറ്റ്‌നസ് നേടാവുന്നതേയുള്ളൂ -അവര്‍ പറഞ്ഞു.

സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നര്‍ കൂടിയാണ് യാസ്മിന്‍ കറാച്ചിവാല. കത്രീന കൈഫ്, ദീപിക പദുകോണ്‍, ആലിയ ഭട്ട് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഫിറ്റ്‌നസ് പരിശീലകയാണ് യാസ്മിന്‍. കോവിഡ് 19 മഹാമാരി കാലയളവില്‍ യാസ്മിന്‍ ഒരു പുതിയ ഫിറ്റ്‌നസ് സമീപനം തന്നെ ആവിഷ്‌കരിച്ച് നടപ്പാക്കി ലോക ശ്രദ്ധ നേടി.

എല്ലാവരും വീടുകളില്‍ അടഞ്ഞിരുന്ന അക്കാലത്ത് ദിവസേന രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരു മണി വരെ ജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ക്‌ളാസ്സെടുത്തു അവര്‍. ഫിറ്റ്‌നസോടെയിരിക്കാന്‍ നിത്യവും 10 മിനിറ്റ് മാത്രം ചലിച്ചു നോക്കൂവെന്ന ഏറ്റവും ലളിതമായ ഉപദേശം നല്‍കി. കുഞ്ഞു കാര്യങ്ങളിലൂടെ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഫിറ്റ്‌നസ് ടിപ്‌സ് നല്‍കി യാസ്മിന്‍ സര്‍വരുടെയും പ്രിയം പിടിച്ചുപറ്റി. താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് വമ്പിച്ച ഫലമുണ്ടായെന്നും അല്‍ഭുതപ്പെടുത്തിയ കാര്യമായിരുന്നു അതെന്നും യാസ്മിന്‍ ഓര്‍ത്തെടുത്തു. യാസ്മിന്റെ 'ദി പെര്‍ഫെക്റ്റ് 10' ഇതിനകം വന്‍ ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു. വ്യക്തികളുടെ ഫിറ്റ്‌നസ് യാത്ര എളുപ്പമാക്കുന്നതാണ് പുസ്തകത്തിലെ പ്രമേയം. ആരോഗ്യം വേണോ, എങ്കില്‍ ഫിറ്റ്‌നസ് നേടി അതിലേക്കെത്തൂ, അതില്‍ ഒഴികഴിവില്ലെന്ന് ശക്തമായി പറയുന്നു ഈ പുസ്തകം.

പുസ്തകത്തിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ 10 മിനിറ്റ് വര്‍ക്കൗട്ട് വീഡിയോ ലഭിക്കും. ഓരോ വ്യായാമവും എങ്ങനെ ചെയ്യണമെന്ന് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഒരു മാറ്റ് ഉണ്ടെങ്കില്‍ എവിടെയും എക്‌സര്‍സൈസ് ചെയ്യാന്‍ കഴിയും. 'സ്റ്റാക്ക്‌സ് റ്റു സക്‌സസ്സ്' എന്നാണ് യാസ്മിന്‍ അതിനെ വിളിക്കുന്നത്. 10 മിനിറ്റ് കൈവശമുണ്ടെങ്കില്‍ ഒരു സ്റ്റാക്ക് ചെയ്യൂ. 20 മിനിറ്റ് ഉണ്ടെങ്കില്‍ രണ്ട് സ്റ്റാക്കുകള്‍ ചെയ്യുക. അപ്പര്‍ ബോഡി, ലോവര്‍ ബോഡി, ഫുള്‍ ബോഡി, അബ്‌ഡോമിനല്‍, കാര്‍ഡിയോ എന്നിങ്ങനെ യാസ്മിന്‍ അവയെ വീണ്ടും വിഭജിച്ചാണ് പരിശീലനത്തിന് ഒരുക്കുന്നത്.

യാസ്മിന്‍ കറാച്ചിവാലയുടെ ഫിറ്റ്‌നസ് യാത്ര ആരംഭിച്ചത് ഏറ്റവുമടുത്ത സുഹൃത്തില്‍ നിന്നായിരുന്നു. 18 വയസില്‍ അന്ന് മാറ്റിമറിച്ച ആ ജീവിതത്തിന് ഇന്ന് പ്രായം 53. ''നീ എന്റെ ഉറ്റ സുഹൃത്താണെങ്കില്‍ എന്നോടൊപ്പം വര്‍ക്കൗട്ട് ചെയ്യൂ''വെന്നായിരുന്നു ആ ക്ഷണം. സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് അന്നൊരു ഹെല്‍ത് ക്‌ളബ്ബില്‍ ചേര്‍ന്നു.
എന്നിരുന്നാലും, ആദ്യമൊക്കെ കഠിന പ്രയാസമായി തോന്നിയിരുന്നു. പേശിയോ കൈകളോ അനക്കാന്‍ ആവശ്യമായ എന്തും ചെയ്യുന്നത് യാസ്മിന്‍ വെറുത്തു. സ്‌കൂളില്‍ പോലും ഒരിക്കലും അത്‌ലറ്റിക് പരിശീലനത്തിന് പോയില്ല. ഷോട്ട്പുട്ടോ, ജാവലിനോ ഒക്കെയാണ് തെരഞ്ഞെടുത്തിരുന്നത്. കാരണം അതിന് ചലിക്കേണ്ടതില്ല, ശക്തി മാത്രം പ്രയോഗിച്ചാല്‍ മതിയല്ലോ. പിന്നെ, ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പോയി. എന്നാല്‍, അവിടെ യഥാര്‍ത്ഥത്തില്‍ എയ്‌റോബിക്‌സ് ക്‌ളാസായിരുന്നു നടന്നിരുന്നത്. അതേസമയം, പൂര്‍ണമായ ഒരു നിലപാടും തീരുമാനവും അത് നടപ്പാക്കലും തനിക്കാവശ്യമാണെന്ന് അധികം വൈകാതെ തിരിച്ചറിഞ്ഞു. അതേത്തുടര്‍ന്ന്, ക്‌ളാസില്‍ പോയിത്തുടങ്ങി.

ബലഹീനതകളെ നേരിടാനുറച്ചു. ക്‌ളാസ് തീര്‍ന്നപ്പോള്‍ താനൊരു പടു വിഡ്ഢിയാണെന്നും ഒന്നിനും കൊള്ളാത്തയാളാന്നെും തോന്നി. എങ്കിലും, തുടരുക തന്നെയെന്ന് തീരുമാനിച്ചു. സ്ഥിരോത്സാഹം ആവേശമായി മാറി. അതിന് നല്ല ഫലമുണ്ടായി. പതുക്കെ മെച്ചപ്പെടുത്തി ഉല്‍സാഹപൂര്‍വം മുന്നേറി. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം കൂടിവന്നു. അങ്ങനെ, ഒരിക്കല്‍ അപരിചിതവും ഭയപ്പെടുത്തുന്നതുമായ ഡാന്‍സ് സ്റ്റുഡിയോ പിന്നീട് തന്റെ വ്യക്തിഗത വളര്‍ച്ചയുടെയും ശാക്തീകരണത്തിന്റെയും ഇടമായി മാറിയെന്നവര്‍ ഈയിടെ അനുസ്മരിച്ചത് ഈ രംഗത്ത് നിലകൊള്ളുന്നവര്‍ക്ക് മാതൃകയാണ്.

പുസ്തക മേളയില്‍ യാസ്മിന്‍ കറാച്ചിവാലയുടെ 'ദി പെര്‍ഫെക്റ്റ് 10' സൈനിംഗ് സെഷനുമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.