കുസാറ്റ് ദുരന്തം: മരിച്ച നാലു പേരെയും തിരിച്ചറിഞ്ഞു; 4 പെണ്‍കുട്ടികളുടെ നില ഗുരുതരം

കുസാറ്റ് ദുരന്തം: മരിച്ച നാലു പേരെയും തിരിച്ചറിഞ്ഞു; 4 പെണ്‍കുട്ടികളുടെ നില ഗുരുതരം

കൊച്ചി: കുസാറ്റ് ക്യാംപസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരണമടഞ്ഞ നാലു പേരെയും തിരിച്ചറിഞ്ഞു. സിവില്‍ എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റിഫ്ത, കോഴിക്കോട് സ്വദേശിനി സാറാ തോമസ്, ജിതേന്ദ്ര ദാമുവെന്ന ഇതരസംസ്ഥാന വിദ്യാർത്ഥി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

പരിക്കേറ്റവരില്‍ 4 പേരുടെ നില ഗുരുതരമാണ്. 72 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റിട്ടുള്ളത്. ഇവരില്‍ 46 പേരെ അടുത്തുള്ള കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ കിന്‍ഡര്‍ ആശുപത്രി, ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കൂടുതല്‍ ഡോക്ടര്‍മാരുടെ സംഘം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കുസാറ്റിലെ ഓപ്പണ്‍ സ്റ്റേജില്‍ പ്രശസ്ത ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. മഴപെയ്തപ്പോള്‍ ഒരു ഗേറ്റ് മാത്രമുള്ള ഓപ്പണ്‍ സ്റ്റേജിലേക്ക് ആയിരത്തിലധികം പേര്‍ ഒരുമിച്ച് ഓടിക്കയറിയതാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഓഡിറ്റോറിയത്തില്‍ 700-800 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ വീഴുകയായിരുന്നു. പിന്‍നിരയില്‍ നിന്നവരും വോളന്റിയര്‍മാര്‍ക്കുമാണ് ഗുരുതര പരിക്കുകള്‍ സംഭവിച്ചത്. 13 പടികള്‍ താഴ്ച്ചയിലേക്കാണ് വിദ്യാര്‍ത്ഥികള്‍ വീണത്.

ഇന്ന് 7 മണിയോടെയാണ് കുസാറ്റില്‍ അപകടം സംഭവിക്കുന്നത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്.

ഓഡിറ്റോറിയത്തിനുള്ളില്‍ കുടുങ്ങിയവരെ പോലീസ് പുറത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭമറിഞ്ഞ് മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അതേ സമയം, ഓഡിറ്റോറിയത്തില്‍ പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കാന്‍ സംഘാടകര്‍ മതിയായ സംവിധാനം ഒരുക്കിയിരുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.