തിരുവനന്തപുരം: കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കുവാന്‍ പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി 37.62 കോടി രൂപയുടെ ഭരണാനുമതി നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വിട്ടുനല്‍കിയ കടകംപള്ളി വില്ലേജിലെ കൊച്ചുവേളി പള്ളിക്ക് സമീപത്തുള്ള രണ്ട് ഏക്കര്‍ സ്ഥലത്താണ് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത്.
168 ഫ്‌ളാറ്റുകളാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഉപജീവനത്തിനായി കടലിനെ മാത്രം ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തീരപ്രദേശത്ത് നിന്നും വളരെ ദൂരെയുള്ള പ്രദേശങ്ങളിലേക്ക് മാറി താമസിക്കുവാന്‍ വിമുഖതയുള്ളതിനാല്‍ കൊച്ചുവേളിയിലെ സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത് അവര്‍ക്ക് വളരെ സഹായകരമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26