ബിജെപിയുടേത് പ്രതികാര രാഷ്ട്രീയം; ഇന്ത്യ മുന്നണിക്കൊപ്പം നിന്ന് പോരാടുമെന്ന് മമത

 ബിജെപിയുടേത് പ്രതികാര രാഷ്ട്രീയം; ഇന്ത്യ മുന്നണിക്കൊപ്പം നിന്ന് പോരാടുമെന്ന് മമത

കൊല്‍ക്കത്ത: ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രയെ പുറത്താക്കിയ ലോക്‌സഭയില്‍ നിന്ന് നടപടി രാജ്യത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി.

ബിജെപിക്ക് തങ്ങളെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാല്‍ അവര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ്. പാര്‍ട്ടി മഹുവയ്ക്കൊപ്പമുണ്ടെന്നും മമത പറഞ്ഞു.

'ഇത് ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ്. അവര്‍ ജനാധിപത്യത്തെ കൊന്നു. ഇത് അനീതിയാണ്. മഹുവ പോരാട്ടം വിജയിക്കും. ബിജെപിക്ക് ജനങ്ങള്‍ കനത്ത മറുപടി നല്‍കും. വരുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടും'- മമത ബാനര്‍ജി പറഞ്ഞു.

മഹുവയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ല. പാര്‍ലമെന്ററി ജനാധിപത്യത്തിന് അപമാനമാണത്. എന്നാല്‍, കൂടുതല്‍ വലിയ വിജയത്തോടെ മഹുവ പാര്‍ലമെന്റില്‍ തിരിച്ചെത്തും. മൃഗീയ ഭൂരിപക്ഷമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണ് ബിജെപി ചിന്തിക്കുന്നത്. അധികാരമില്ലാത്ത ഒരു കാലം വരുമെന്ന് അവര്‍ ഓര്‍മിക്കണമെന്നും മമത മുന്നറിയിപ്പ് നല്‍കി.

495 പേജുള്ള എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് വായിക്കാന്‍ ആവശ്യമായ സമയം പോലും എംപിമാര്‍ക്ക് നല്‍കാതെയാണ് പ്രമേയം പാസാക്കിയത്. നടപടിക്കെതിരെ ഇന്ത്യ മുന്നണി ഐക്യത്തോടെ നിന്നതില്‍ സന്തോഷമുണ്ട്.

മഹുവയോട് അനീതി കാണിച്ചിരിക്കുന്നു. ഭരണഘടനാ അവകാശങ്ങളോടുള്ള വഞ്ചനയാണത്. ഇന്ത്യ മുന്നണിക്കൊപ്പം ചേര്‍ന്ന് ഇതിനെതിരെ പ്രതികരിക്കും. സംഭവം ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ തങ്ങളുടെ കണ്ണ് തുറപ്പിച്ചിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.