സംഘാടക മികവിലുള്ള ആസാധാരണ നേതൃപാടവം കാനം രാജേന്ദ്രനെ വ്യത്യസ്തനാക്കി

 സംഘാടക മികവിലുള്ള ആസാധാരണ  നേതൃപാടവം കാനം രാജേന്ദ്രനെ വ്യത്യസ്തനാക്കി

കൊച്ചി: സംഘാടക മികവില്‍ ആസാധാരണമായ നേതൃപാടവം പ്രകടമാക്കിയ വ്യക്തിയായിരുന്നു കാനം രാജേന്ദ്രന്‍ എന്ന രാഷ്ട്രീയ നേതാവ്. മൂന്നാം തവണയും സിപിഐയുടെ അമരത്ത് കാനത്തെ എത്തിച്ചതും ഈ മികവ് തന്നെയാണ്. എംഎല്‍എ എന്നതിലപ്പുറം പാര്‍ലമെന്ററി രാഷ്ട്രീയരംഗത്ത് മറ്റ് നേട്ടങ്ങള്‍ ഒന്നുമില്ലാതെ തന്നെ സിപിഐയുടെ ജനകീയ മുഖമാകാന്‍ കാനത്തിന് കഴിഞ്ഞു.

സി.കെ ചന്ദ്രപ്പന്‍ 1969 ല്‍ എഐവൈഎഫ് ദേശീയ പ്രസിഡന്റ് ആയപ്പോള്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റാണ് പത്തൊമ്പതാം വയസില്‍ കാനം സിപിഐ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. കേരളത്തിലെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ഭാരവാഹി. 21-ാം വയസില്‍ സിപിഐ അംഗമായി. 26-ാം വയസില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982 ലും 1987 ലും നിയമസഭാംഗമായി.

നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്. 2015 ല്‍ ആദ്യമായി സംസ്ഥാന സെക്രട്ടറി ആകുന്നത്. 2018 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സി.കെ ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നപ്പോള്‍ 13 ജില്ലകളും പിന്തുണച്ചത് കാനത്തെ ആണ്.

പക്ഷേ, കേന്ദ്ര നേതൃത്വം സി. ദിവാകരനെ നിര്‍ദേശിച്ചതോടെ തര്‍ക്കത്തിനൊടുവില്‍ പന്ന്യന്‍ രവീന്ദ്രനായി സെക്രട്ടറി. അതേ പന്ന്യന്‍ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിന്‍ഗാമിയായി നിര്‍ദേശിച്ചത്.

2015 ലെ കോട്ടയം സമ്മേളനത്തോടെ തന്നെ കാനം പാര്‍ട്ടിയില്‍ വലിയ സ്വാധീന ശക്തിയായി മാറിക്കഴിഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം മലപ്പുറത്ത് സംസ്ഥാന സമ്മേളനം ചേരുമ്പോള്‍ പാര്‍ട്ടിയുടെ കേരളത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം രാജേന്ദ്രന്‍ മാറി. 1964 ലെ പാര്‍ട്ടി പിളര്‍പ്പിനു ശേഷം ആദ്യമായി മലബാര്‍ മേഖലയില്‍ സംസ്ഥാന സമ്മേളനം നടത്തി കാനം കരുത്ത് തെളിയിച്ചു.

പാര്‍ട്ടിക്കെതിരെ വിമര്‍ശനം വന്നാല്‍ എതിരാളിക്ക് ഇഷ്ടപ്പെടുമോയെന്ന് നോക്കാതെ മറുപടി പറയുമെങ്കിലും സാമാന്യ മര്യാദയുടെ അതിര്‍വരമ്പ് ലംഘിക്കുന്ന പരാമര്‍ശങ്ങള്‍ കാനത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാറില്ല. കുറച്ച് സംസാരിക്കുക, കൂടുതല്‍ പ്രവര്‍ത്തിക്കുക എന്നതും അദേഹം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ച മൂല്യമായിരുന്നു.

ഇടതുമുന്നണി ഭരിക്കുമ്പോഴും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചും അദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ശ്രദ്ധേയനായി. മാവോയിസ്റ്റ് വേട്ട അടക്കമുള്ള കാര്യങ്ങളില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടത് മുന്നണി പ്രവേശനത്തിലും കാനം ആദ്യം അനുകൂലമായല്ല പ്രതികരിച്ചത്. രാഷ്ട്രീയമായി അപകടനിലയിലുള്ളവര്‍ക്കുള്ള വെന്റിലേറ്ററല്ല ഇടത് മുന്നണിയെന്നായിരുന്നു ആദ്യ അഭിപ്രായം.

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് കെമാണി മുന്നണിയില്‍ എത്തിയപ്പോള്‍ കരുതലോടെ അദേഹം അതിനെ സമീപിച്ചു. ഒരു കക്ഷികൂടി വന്ന് മുന്നണിയുടെ ജനകീയ അടിത്തറ ശക്തമാകുന്നതിനെ അദേഹം പിന്നീട് എതിര്‍ത്തില്ല.

തോട്ടം മാനേജരായിരുന്ന പിതാവിന്റെ ഒപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ജീവിതം കണ്ടാണ് രാജേന്ദ്രന്‍ വളര്‍ന്നത്. അതുകൊണ്ടു തന്നെ പില്‍ക്കാലത്തു നിയമസഭയില്‍ നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബില്‍ സ്വകാര്യ ബില്ലായി അവതരിപ്പിച്ചു തൊഴിലാളികളോടുള്ള കരുതലിന് അടിവരയിട്ടു. നല്ല നിയമസഭാ സാമാജികനെന്ന പേരും നേടി. എഐഎസ്എഫ് 1970 ല്‍ നടത്തിയ കലാമേളയില്‍ 'രക്തപുഷ്പങ്ങള്‍' എന്ന നാടകത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.