ക്രൈസ്തവ സഭകള്‍ നിലപാട് കടുപ്പിച്ചു: പ്രസംഗത്തിലെ 'കേക്കും വീഞ്ഞും' പരാമര്‍ശം പിന്‍വലിച്ച് സജി ചെറിയാന്‍; രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും വിശദീകരണം

ക്രൈസ്തവ സഭകള്‍ നിലപാട് കടുപ്പിച്ചു: പ്രസംഗത്തിലെ 'കേക്കും വീഞ്ഞും' പരാമര്‍ശം പിന്‍വലിച്ച് സജി ചെറിയാന്‍; രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും വിശദീകരണം

കൊച്ചി: വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്തതിനെക്കുറിച്ച് നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പിന്‍വലിച്ചു.

പ്രസംഗത്തിലെ 'കേക്കും വീഞ്ഞും' പരാമര്‍ശം പിന്‍വലിക്കുന്നതായി പറഞ്ഞ സജി ചെറിയാന്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നും വ്യക്തമാക്കി. തന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വൈദിക ശ്രേഷ്ഠര്‍ ഉള്‍പ്പടെ രംഗത്ത് വന്ന സാഹചര്യത്തിലാണ് പരാമര്‍ശം പിന്‍വലിക്കുന്നതെന്നും സജി ചെറിയാന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റെ പ്രസംഗത്തില്‍ വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. അങ്ങനെ തോന്നിയെങ്കില്‍ വീഞ്ഞിന്റെയും കേക്കിന്റെയും പരാമര്‍ശം പിന്‍വലിക്കുന്നു. എന്നാല്‍ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്‌നമല്ല താന്‍ ഉന്നയിച്ചത്.

'മണിപ്പൂര്‍ പ്രശ്‌നത്തില്‍ എന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് എന്റെ നിലപാട് മാത്രമായി കണ്ടാല്‍ മതി. എല്ലാ ബിഷപ്പുമാരുമായും വ്യക്തി ബന്ധമുണ്ട്. അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. എന്നാല്‍ ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്‌പ്പെട്ട് പോകാന്‍ സാധിക്കില്ല'- സജി ചെറിയാന്‍ പറഞ്ഞു.

വര്‍ത്തമാനകാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വര്‍ഗീയ ആധിപത്യത്തെ വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്ത് 700 ഓളം വര്‍ഗീയ ആക്രമണങ്ങളാണ് ഉണ്ടായത്.

ഒരുദിവസം ഏതാണ്ട് രണ്ടിടത്ത് ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെ ആക്രണം ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്, ഇതില്‍ 287 എണ്ണം യുപിയിലും 148 ഛത്തീസ്ഗഡിലും 49 എണ്ണം ജാര്‍ഖണ്ഡിലും 47 എണ്ണം ഹരിയാനയിലും ആണ്. ഇവിടെയെല്ലം ഭരിക്കുന്നത് ബിജെപിയാണെന്നും അദേഹം പറഞ്ഞു.

ബിജെപിയുടെ ഒമ്പത് വര്‍ഷത്തെ ഭരണത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കുകയാണ്. ക്രൈസ്തവ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഇന്ന് പത്താമതാണ്്. കഴിഞ്ഞ വര്‍ഷം മണിപ്പൂര്‍ സംഘര്‍ഷമാണ്് ഇന്ത്യയെ പിടിച്ചുകുലുക്കിയത്. മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. 200 ലധികം പേരാണ് അവിടെ മരിച്ചത്.

പതിനായിരത്തിലധികം ആളുകളാണ് പലായനം ചെയ്തത്. ഇവിടെ ഒരു ഇടപെടലും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും അവിടെയൊന്ന് പോകാന്‍ പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

പാര്‍ലമെന്റില്‍ ഒരു പ്രസ്താവന പോലും അദേഹം നടത്തിയിട്ടില്ല. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ്. ക്രൈസ്തവര്‍ക്ക് മാത്രമല്ല മുസ്ലീങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ സംഘര്‍ഷം തുടരുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.