'പണിമാത്രം പണമില്ല'; എ.ഐ ക്യാമറകളില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍

'പണിമാത്രം പണമില്ല'; എ.ഐ ക്യാമറകളില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എ.ഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴ ഈടാക്കുന്നത് കെല്‍ട്രോണ്‍ അവസാനിപ്പിച്ചു. കരാര്‍ സംബന്ധിച്ച തുക ഇതുവരെയും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. മൂന്ന് മാസം കൂടുമ്പോള്‍ പതിനൊന്നര കോടി രൂപയാണ് കെല്‍ട്രോണിന് സര്‍ക്കാര്‍ നല്‍കേണ്ടത്. എന്നാല്‍ 6 മാസം പിന്നിട്ടിട്ടും കരാര്‍ പ്രകാരമുള്ള ഒരു രൂപ പോലും കെല്‍ട്രോണിന് ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. ഇത് തീര്‍പ്പാക്കിയിട്ട് തുക നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. 146 ജീവനക്കാരെയായിരുന്നു എ.ഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനായി കെല്‍ട്രോണ്‍ നിയോഗിച്ചത്. എന്നാല്‍ ഇതില്‍ 44 ജീവനക്കാരെ കെല്‍ട്രോണ്‍ പിന്‍വലിച്ചു. പ്രതിദിന പിഴ നോട്ടീസുകളുടെ എണ്ണം 40,000ല്‍ നിന്ന് 14,000 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 26 കോടിയോളം രൂപയാണ് ആകെ സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കാനുള്ളത്. ഈ തുക നല്‍കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് കെല്‍ട്രോണ്‍.

കഴിഞ്ഞ ഏപ്രിലിലാണ് സംസ്ഥാനത്ത് എ.ഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്ത് വിവിധ റോഡ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായിട്ടായിരുന്നു പദ്ധതി നടപ്പാക്കിയത്. ഇതിനായി 726 ക്യാമറകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. എ.ഐ ക്യാമറകളിലൂടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ഇടക്കുന്നതില്‍ തുടക്കം മുതലേ പൊതുജനങ്ങള്‍ക്ക് ഭിന്നാഭിപ്രായമായിരുന്നു. എ.ഐ ക്യാമറ വഴി നിയമലംഘകരെ കണ്ടെത്തുന്നതിലൂടെ ഒരു പരിധി വരെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ് ഗതാഗത വകുപ്പ് പദ്ധതി നടപ്പാക്കിയത്. ഇതിനായി ആകെ 232.25 കോടി രൂപ ചെലവഴിക്കുകയും ചെയ്തു.

എ.ഐ ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് മോട്ടോര്‍ വാഹന വകുപ്പ് ആണെങ്കിലും ഇതിന്റെ സര്‍വീസ് ചുമതല കെല്‍ട്രോണിനാണ്. എ.ഐ ക്യാമറ സ്ഥാപിക്കുന്നത്തിനായി കെല്‍ട്രോണിന് കരാര്‍ കൊടുത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിരവധി വിവാദങ്ങള്‍ നേരിട്ടിരുന്നു. അഴിമതി ഉണ്ടെന്ന് ആദ്യം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു.

പിന്നീട് പ്രതിപക്ഷത്തെ തന്നെ നിരവധി നേതാക്കള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയും കെല്‍ട്രോണിനെതിരെയും ആരോപണവുമായി മുന്നോട്ട് വന്നിരുന്നു. എന്നാല്‍ എ.ഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തില്‍ കെല്‍ട്രോണ്‍ തന്നെ സര്‍ക്കാരിന് എതിരെ നിലപാട് കടുപ്പിക്കുന്ന അവസ്ഥയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.