'കടം വാങ്ങി മടുത്തു, പെന്‍ഷന്‍ ലഭിച്ചിട്ട് മാസങ്ങളായി'; കോഴിക്കോട് ഭിന്നശേഷിക്കാരനായ വയോധികന്‍ ആത്മഹത്യ ചെയ്തു

'കടം വാങ്ങി മടുത്തു, പെന്‍ഷന്‍ ലഭിച്ചിട്ട് മാസങ്ങളായി'; കോഴിക്കോട് ഭിന്നശേഷിക്കാരനായ വയോധികന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: പെന്‍ഷന്‍ മുടങ്ങി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് (വി പാപ്പച്ചന്‍- 77 വയസ്) ആണ് ജീവനൊടുക്കിയത്. അയല്‍വാസികളാണ് ഇന്ന് ഉച്ചയ്ക്ക് ജോസഫിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുടങ്ങിയ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മന്ത്രിക്ക് ഉള്‍പ്പെടെ ജോസഫ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടി ഒന്നും ഉണ്ടായില്ല. ഒരു വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതോടെ കിടപ്പ് രോഗിയും ഭിന്നശേഷിക്കാരിയുമായ മകളെ ജോസഫ് അനാഥാലയത്തിലാക്കിയിരുന്നു. സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്ന പെന്‍ഷന്‍ തുക കൊണ്ടാണ് ജോസഫ് ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. ഗത്യന്തരമയില്ലാതെ വന്നതോടെ തന്റെയും മകളുടെയും മുടങ്ങിപ്പോയ പെന്‍ഷന്‍ 15 ദിവസത്തിനകം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരുന്നു.

മന്ത്രി, ജില്ലാ കളക്ടര്‍, പെരുവണ്ണാമൂഴി പൊലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ജോസഫ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെ പെന്‍ഷന്‍ അനുവദിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ജോസഫ് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ജോസഫിന്റെ വീട്ടിലെത്തി സംസാരിച്ചു. എന്നിട്ടും ഫലം കാണത്തതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് പഞ്ചായത്ത് സെക്രട്ടറിക്ക് വീണ്ടും പരാതി നല്‍കി.

'മൂത്ത മകള്‍ ജിന്‍സി കിടപ്പുരോഗിയാണ്. സഹായത്തിന് ആരുമില്ല. വടിയുടെ സഹായത്തോടെയാണ് ഞാന്‍ നടക്കുന്നത്. ഞങ്ങള്‍ ജീവിക്കുന്നത് പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍ കൊണ്ടാണ്. പെന്‍ഷന്‍ ലഭിച്ചിട്ട് മാസങ്ങളായി. പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്. കടം വാങ്ങി മടുത്തു. അതുകൊണ്ട് 15 ദിവസത്തിനകം എന്റെയും മകളുടെയും മുടങ്ങിയ പെന്‍ഷന്‍ അനുവദിക്കണം. ഇല്ലെങ്കില്‍ പത്രക്കാരെയും ചാനലുകാരെയും വിളിച്ചുവരുത്തി ഞാന്‍ പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നു.'' നേരത്തെ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ജോസഫ് കുറിച്ചത് ഇങ്ങനെയാണ്.

എന്നാല്‍ ആരോപണം നിഷേധിച്ച് പഞ്ചായത്ത് രംഗത്ത് വന്നിട്ടുണ്ട്. ആത്മഹത്യയുടെ കാരണം പെന്‍ഷന്‍ കിട്ടാത്തതിനാലാണെന്ന് പറയാനാവില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് സ്വീകരിച്ചത്. സംഭവം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ ജോസഫിന്റെ മരണം പെന്‍ഷന്‍ കിട്ടാത്തതുകൊണ്ട് അല്ലെന്നും ജോസഫ് നേരത്തേയും ആത്മഹത്യാ പ്രവണത കാണിച്ച ആളാണെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ പ്രതികരണം.

പെന്‍ഷന്‍ കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ച്ചയായി പല ആവശ്യങ്ങളും ഉന്നയിച്ച് ഇദേഹം കളക്ടര്‍ക്ക് ഉള്‍പ്പെടെ കത്ത് നല്‍കാറുണ്ടെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.