കേരള ഗാനവുമായി ബന്ധപ്പെട്ട് ഉണ്ടായത് അനാവശ്യ വിവാദം: സേതു

കേരള ഗാനവുമായി ബന്ധപ്പെട്ട് ഉണ്ടായത് അനാവശ്യ വിവാദം: സേതു

കൊച്ചി: കേരള ഗാനവുമായി ബന്ധപ്പെട്ട് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും തമ്മില്‍ ഉണ്ടായത് അനാവശ്യ വിവാദമായിരുന്നു എന്ന് സാഹിത്യകാരന്‍ സേതു. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കവെയാണ് അദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

സച്ചിദാനന്ദനും ശ്രീകുമാരന്‍ തമ്പിയും എന്റെ സുഹൃത്തുക്കളാണ്. തമ്പി വളരെ സെന്‍സിറ്റീവായ വ്യക്തിയാണ്. അദേഹത്തിന്റെ വരികള്‍ ക്ലീഷേ ആണെന്ന് പറയേണ്ട കാര്യമില്ലായിരുന്നു. ശ്രീകുമാരന്‍ തമ്പി ഒരു ഇതിഹാസമാണെന്നും അദേഹത്തിന്റെ ഗാനങ്ങള്‍ അനശ്വരമാണെന്നുമായിരുന്നു സേതുവിന്റെ പ്രതികരണം.

ഒരു കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ സംസ്ഥാന ഗാനം തിരഞ്ഞെടുക്കൂ എന്ന് അവര്‍ അദേഹത്തെ അറിയിച്ചിരുന്നെങ്കില്‍ തമ്പി ഒരിക്കലും ആ വാഗ്ദാനം സ്വീകരിക്കുമായിരുന്നില്ല.

എം.ടി വാസുദേവന്‍ നായരുടെ പ്രസംഗം കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചു കൊണ്ടുള്ളതാണെന്നും സേതു വ്യക്തമാക്കി. എം.ടി പറഞ്ഞത് വളരെ ശരിയാണ്. അധികാര ദുര്‍വിനിയോഗമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 

സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കുന്നവരോട് തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ അങ്ങനെ പ്രതികരിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും സേതു വ്യക്തമാക്കി. നമുക്ക് ചുറ്റും നടക്കുന്നതിനെപ്പറ്റി എഴുത്തുകാരന്‍ പ്രതികരിക്കണം എന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ തനിക്കങ്ങനെ തോന്നിയിട്ടില്ല. അല്ലാതെ പേടിച്ചിട്ടൊന്നുമല്ലെന്നും അദേഹം പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ തനിക്ക് പറയാനുള്ളതെല്ലാം എഴുത്തില്‍ കൊണ്ടുവരുന്നുണ്ടെന്നും സേതു വ്യക്തമാക്കി.

സാഹിത്യകാരന്‍ കെ.പി അപ്പന്‍ പറഞ്ഞിട്ടുണ്ട് സാഹിത്യകാരന്മാര്‍ക്ക് പല ചടങ്ങുകളിലും ചുറ്റിക്കറങ്ങാനുള്ള വ്യഗ്രത കേരളത്തില്‍ കൂടുതലാണെന്ന്. അവര്‍ എന്തിനാണ് എല്ലാ പരിപാടികള്‍ക്കും പോകുന്നത്? അവിടെ അവരുടെ പങ്ക് എന്താണ്? ജനങ്ങളുടെ ഇടയില്‍ മൂല്യശോഷണത്തിന് ഉത്തരവാദികള്‍ എഴുത്തുകാര്‍ തന്നെയാണെന്നും സേതു കൂട്ടിച്ചേര്‍ത്തു.

സിനിമാ- സീരിയല്‍ താരങ്ങള്‍, മിമിക്രിക്കാര്‍, പാട്ടുകാര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന പരിഗണന കവികള്‍ക്ക് കിട്ടുന്നില്ലെന്ന വിമര്‍ശനത്തില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നിലപാടിനെയും സേതു പിന്തുണച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.