യു.എ.ഇയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വന്‍വരവേല്‍പ്പ്; 'അഹ്‍ലൻ മോഡി'യില്‍ ദക്ഷിണേന്ത്യന്‍, അറബി ഭാഷകളില്‍ അഭിസംബോധന ചെയ്ത് നരേന്ദ്ര മോഡി

യു.എ.ഇയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വന്‍വരവേല്‍പ്പ്; 'അഹ്‍ലൻ മോഡി'യില്‍ ദക്ഷിണേന്ത്യന്‍, അറബി ഭാഷകളില്‍ അഭിസംബോധന ചെയ്ത് നരേന്ദ്ര മോഡി

അബുദാബി: യു.എ.ഇയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോഡി പ്രസംഗം തുടങ്ങിയത്. കയ്യടികളോടെയാണ് സദസ് മോഡിയെ വരവേറ്റത്. ഭാരത്-യു.എ.ഇ ദോസ്തി സിന്ദാബാദ് എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ സ്‌നേഹം അനുഭവിക്കാന്‍ കഴിയുന്നുവെന്നും ജന്മനാടിന്റെ മധുരവുമായാണ് താന്‍ എത്തിയതെന്നും ഇന്ത്യ-യു.എ.ഇ സൗഹൃദം നീളാല്‍ വാഴട്ടെയെന്നും നരേന്ദ്ര മോഡി പറഞ്ഞു.

യു.എ.ഇ പ്രസിഡന്റിനെ സഹോദരന്‍ എന്നും മോഡി പ്രസംഗത്തില്‍ വിശേഷിപ്പിച്ചു. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചതിന് പിന്നാലെ അറബിയിലും ഹിന്ദിയിലും പ്രധാനമന്ത്രി പ്രസംഗിച്ചു. അറബിയില്‍ സംസാരിക്കാന്‍ ശ്രമിക്കുകയാണെന്നും ഉച്ചാരണത്തില്‍ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോഡി പറഞ്ഞു.

'2019-ല്‍ യു.എ.ഇയുടെ പരമോന്നത ബഹുമതി നല്‍കി എന്നെ ആദരിച്ചു. ഇത് എനിക്കുള്ള ബഹുമതിയില്ല. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ക്കുള്ളതാണ്. ഷെയ്ഖ് മുഹമ്മദിനെ കാണുമ്പോഴെല്ലാം ഇന്ത്യന്‍ ജനതയെക്കുറിച്ച് എന്നും പ്രശംസിക്കാറുണ്ട്. ഇന്ത്യ യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. അബുദാബിയില്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിക്കാനുള്ള ചരിത്രമുഹൂര്‍ത്തമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ത്യ-യു.എ.ഇ ദൃഢബന്ധം വ്യക്തമാണ്' - നരേന്ദ്ര മോഡി പറഞ്ഞു.

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ആറു മാസം ചെലവഴിച്ച യു.എ.ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയെ മോഡി അഭിനന്ദിച്ചു. ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. 2047ഓടെ വികസിത ഭാരതം യഥാര്‍ത്ഥ്യമാക്കുമെന്ന് മോഡി പറഞ്ഞു.

യു.കെ എംപി പ്രീതി പട്ടേല്‍ അഹ്ലന്‍ മോഡി പരിപാടിയില്‍ പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോഡി അബുദാബിയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മുമ്പായി ഐ.ഐ.ടി ഡല്‍ഹിയുടെ അബുദാബി ക്യാമ്പസില്‍ വിദ്യാര്‍ഥികളുമായും സംവദിച്ചു.

ഇന്ത്യയുടെ യുപിഐ പേയ്‌മെന്റ് സിസ്റ്റം യു.എ.ഇയുടെ പേയ്‌മെന്റ് സിസ്റ്റമായ എഎഎന്‍ഐയുമായിയുമായി ബന്ധിപ്പിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന വികസനങ്ങളെക്കുറിച്ചും യുഎഇ പ്രസിഡന്റ് പരാമര്‍ശിച്ചു. നിക്ഷേപം, സാമ്പത്തിക രംഗം, ഊര്‍ജം, വ്യാപാരം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ഇന്ത്യയിലെ വികസനങ്ങളെക്കുറിച്ചാണ് യുഎഇ പ്രസിഡന്റ് പരാമര്‍ശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.